കേരളം
കൊവിഡ് പ്രതിരോധം; ഓക്സിജൻ ലഭ്യമാക്കാൻ ഇനി കെഎസ്ആർടിസി ഡ്രൈവർമാരും
സംസ്ഥാന സർക്കാരിന്റെ കൊവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ജീവൻരക്ഷാ മരുന്നുകളും ഓക്സിജൻ സിലിണ്ടറുകളും അടക്കമുള്ളവ എത്തിക്കുന്നതിന് മുന്നണി പോരാളികളായി കെഎസ്ആർടിസി ഡ്രൈവർമാരുടെ സേവനം ലഭ്യമാക്കുമെന്ന് സി എം ഡി ബിജു പ്രഭാകർ ഐഎഎസ് അറിയിച്ചു.
ഓക്സിജൻ എത്തിക്കുന്നതിന് വേണ്ടിയുള്ള ടാങ്കറുകൾ സർവ്വീസ് നടത്തുന്നതിനായി കെഎസ്ആർടിസി ഡ്രൈവർമാരുടെ സേവനം നാളെ മുതൽ ലഭ്യമാക്കും. ഇതിനായി സന്നദ്ധത അറിയിച്ച ഡ്രൈവർമാരുടെ ആദ്യബാച്ചിലെ 35 പേർക്ക് നാളെ പാലക്കാട് മോട്ടോർ വാഹന വകുപ്പ് പരിശീലനം നൽകും. പരിശീലനം പൂർത്തിയാക്കുന്ന ഡ്രൈവർമാരുടെ സേവനം രാത്രിയോടെ INOX കമ്പനിയുടെ ഓക്സിജൻ ടാങ്കറിൽ ലഭ്യമാക്കും.
സംസ്ഥാനത്ത് ഓക്സിജൻ ക്ഷാമം ഉണ്ടാകാതിരിക്കാനായി പരമാവധി ഓക്സിജൻ സിലണ്ടറുകൾ സംസ്ഥാനത്തെ മുഴുവൻ ആശുപത്രിയിൽ എത്തിക്കുന്നതിന് വേണ്ടി സംസ്ഥാന സർക്കാർ ഒരുക്കിയ വാർ റൂമിൽ രാപ്പകൽ കേരളത്തിലുടനീളം ഡ്രൈവർമാരുടെ സേവനം ആവശ്യമുണ്ട്. ചില സമയങ്ങളിൽ ഡ്രൈവർമാരുടെ കുറവ് കാരണം വാർ റൂമിൽ നിന്നും കെഎസ്ആർടിസിയോട് സഹായം അഭ്യർത്ഥിക്കുകയായിരുന്നു.
തുടർന്നാണ് സിഎംഡി ടാങ്കർ ലോറികൾ സന്നദ്ധ സേവനത്തിന്റെ ഭാഗമായി സർവ്വീസ് നടത്താൻ താൽപര്യമുള്ള ഡ്രൈവർമാർ അറിയിക്കണമെന്നുള്ള സർക്കുലർ ഇറക്കിയത്.ഇതിന് പിന്നാലെ 450 തിൽ അധികം പേരാണ് വിവിധ വിഭാഗങ്ങളിൽ നിന്നും സന്നദ്ധ സേവനത്തിലായി താൽപര്യം അറിയിച്ചത്. അതിൽ നിന്നുള്ള ആദ്യ ബാച്ചിലെ 35 ഡ്രൈവർമാർക്കാണ് നാളെ പരിശീലനം നൽകുന്നത്. തുടർന്ന് മേയ് 14 ന് കൊച്ചിയിൽ നിന്നുള്ള 25 ഡ്രൈവർമാരെ പരിശീലനം നൽകി റിസർവായി വെയ്ക്കും. ഇവരെ വീണ്ടും അത്യാവശ്യം വരുന്ന സാഹചര്യത്തിൽ ഉപയോഗിക്കും.