കേരളം
ഫെബ്രുവരിയിലെ ശമ്പള വിതരണം പൂർത്തിയാക്കി കെഎസ്ആർടിസി
കെ.എസ്.ആർ.ടി.സിയിൽ ഫെബ്രുവരി മാസത്തിലെ ശമ്പളം പൂർണമായി വിതരണം ചെയ്തു. 40 കോടി ചെലവിട്ട് ശമ്പളത്തിൻെറ ആദ്യഗഡു നേരത്തെ വിതരണം ചെയ്തിരുന്നു. ബാക്കി തുകയാണ് വ്യാഴാഴ്ച കൈമാറിയത്. സർക്കാരിൽ നിന്നും 30 കോടി രൂപ സഹായമായി ലഭിച്ചതും, ഇന്ധനത്തിനും സ്പെയർപാർട്സിനും കരുതിയിരുന്ന തുകയിൽ നിന്നും ബാക്കി 10 കോടി രൂപ കോടി എടുത്താണ് ഫെബ്രുവരിമാസത്തിലെ ശമ്പള വിതരണം പൂർത്തിയാക്കിയത്.
ആകെ 42 കോടി രൂപയാണ് വിതരണം ചെയ്തത്. ഒരുമാസം ഏകദേശം 5 കോടിയിലധികം രൂപ ബദലി ഡ്രൈവർ / കണ്ടക്ടർമാർ എന്നിവർക്കായി ചെലവഴിക്കുന്നുണ്ട്. ജനുവരിയിലെ 20 കോടി രൂപയും, ഫെബ്രുവരിയിലെ 20 കോടി രൂപയും ചേർത്ത് 40 കോടി രൂപ സർക്കാരിൽ നിന്നും ഇനി കെ.എസ്.ആർ.ടി.സിക്ക് ലഭിക്കാനുണ്ട്.
ഈ തുക ലഭ്യമായാലേ കെഎസ്ആർടിസിക്ക് മാർച്ച് മാസത്തെ ദൈനം ദിന ചെലവുകൾ നടത്താനാകുകയുള്ളൂ. യൂണിയനുകളുടെ എതിർപ്പ് ഉണ്ടായിട്ടും ശമ്പളം ഗഡുക്കളായി മാത്രമേ നൽകാനാകുളളു എന്ന മാനേജിങ്ങ് ഡയറക്ടറുടെ നിലപാടാണ് ഇവിടെ വിജയിച്ചത്. ആദ്യ ഗഡു ഒരോമാസവും അഞ്ചാം തീയതിയും രണ്ടാം ഗഡു സർക്കാർ സഹായം ലഭിക്കുന്ന മുറയ്ക്കും നൽകാമെന്നായിരുന്നു എം.ഡി ബിജു പ്രഭാകറിൻെറ പ്രഖ്യാപനം.
അത് പാലിച്ചാണ് ഫെബ്രുവരിയിലെ ശമ്പള വിതരണം പൂർത്തിയാക്കിയത്. എന്നാൽ ശമ്പളം ഗഡുക്കളായി നൽകുന്നത് പതിവാക്കുന്നത് അനുവദിക്കാനാവില്ലെന്നാണ് യൂണിയനുകളുടെ നിലപാട്.
ഗഡുക്കളായി ശമ്പളം ആവശ്യമുളളവർ സമ്മതപത്രം നൽകണമെന്ന് മാനേജ്മെന്റ് സർക്കുലർ ഇറക്കിയപ്പോൾ അത് നൽകരുതെന്ന് യൂണിയനുകൾ ആവശ്യപ്പെട്ടിരുന്നു. പക്ഷേ ജീവനക്കാർ അത് ചെവിക്കൊണ്ടില്ല. അതിൻെറ ജാള്യമുളളതിനാൽ പരസ്യനിലപാടിലേക്ക് വരാൻ യൂണിയനുകൾക്കും മടിയുണ്ട്.