കേരളം
ദൈവങ്ങൾക്ക് വോട്ട് ഉണ്ടായിരുന്നുവെങ്കിൽ എല്ലാ വോട്ടും ഇടതുപക്ഷത്തിനാകുമായിരുന്നുവെന്ന് കോടിയേരി ബാലകൃഷ്ണൻ
ദൈവങ്ങൾക്ക് വോട്ട് ഉണ്ടായിരുന്നുവെങ്കിൽ എല്ലാ വോട്ടും ഇടതുപക്ഷത്തിനാകുമായിരുന്നു എന്ന് കോടിയേരി ബാലകൃഷ്ണൻ. വോട്ട് ചെയ്ത ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.നിയമസഭാ തെരഞ്ഞെടുപ്പിൽ വലിയ ആവേശമാണ് കാണുന്നത്. തെരഞ്ഞെടുപ്പ് കഴിഞ്ഞ് രണ്ടാം തീയതി റിസൾട്ട് വരുമ്പോൾ നൂറിലധികം സീറ്റ് ഇടതുമുന്നണിക്ക് ലഭിക്കുമെന്നും ഇത്തവണ ചരിത്ര വിജയമായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എല്ലാ മത വിശ്വാസികൾക്കും സുരക്ഷിതത്വം ഉറപ്പു വരുത്തിയ സർക്കാരാണ് ഇടതുപക്ഷ സർക്കാർ. എല്ലാ ആരാധനാലയങ്ങൾക്കും ഭൗതിക മാറ്റങ്ങൾ ഉണ്ടായിട്ടുണ്ട്. എൽഡിഎഫ് അധികാരത്തിൽ വന്ന സമയത്താണ് ശബരിമലയിൽ ഏറ്റവും വലിയ വികസനങ്ങളുണ്ടായത്. അത് കൊണ്ട് തന്നെ എൽഡിഎഫിന് വേണ്ടിയിട്ടാണ് വിശ്വാസികൾ ബൂത്തുകളിലേക്കെത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കഴിഞ്ഞ തവണ സംസ്ഥാനത്തെ ബിജെപി അക്കൗണ്ട് ഒരു ആക്സിഡന്റ് സംഭവിച്ചതാണ്. ഇത്തവണ അത് സംഭവിക്കില്ല. ബിജെപിയുമായോ ജമാഅത്ത് ഇസ്ലാമിയുമായോ യാതൊരു തരത്തിലുള്ള ധാരണയോ നീക്കു പോക്കോ ഇടത് മുന്നണിക്കില്ല. ഞങ്ങൾ ഡീലർമാരല്ലെന്നും ഡീലർമാരായിട്ട് ശീലമുള്ളവർക്കേ അത്തരത്തിൽ പറയാൻ സാധിക്കൂ എന്നും കോടിയേരി പറഞ്ഞു.