ക്രൈം
കൊച്ചിയിലെ ഫ്ലാറ്റിലെ പീഡനം; മാര്‍ട്ടിന്‍ മുന്‍പ് കഞ്ചാവ് കേസിലടക്കം പ്രതി
മറൈന്‍ ഡ്രൈവിലെ ഫ്ലാറ്റില്‍ കണ്ണൂര്‍ സ്വദേശിനിയെ ഒരു വര്‍ഷത്തോളം പീഡിപ്പിച്ച കേസില്‍ പ്രതിയായ മാര്‍ട്ടിന്‍ ജോസഫ് തന്റെ സ്വദേശമായ മുണ്ടൂരിലെത്തിയതായി മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ പരിശോധനയില്‍ വ്യക്തമായി. എന്നാല്‍, സ്വന്തം വീട്ടിലെത്തിയിട്ടില്ല. മാര്‍ട്ടിന്‍ മുന്‍പു കഞ്ചാവു കേസിലടക്കം പ്രതിയാണെന്ന നിര്‍ണായക വിവരം പൊലീസിനു ലഭിച്ചിട്ടുണ്ട്.
കൊച്ചിയിലെയും തൃശൂരിലെയും പൊലീസ് സംഘങ്ങള്‍ 2 ദിവസമായി മുണ്ടൂര്‍ മേഖലയില്‍ ക്യാംപ് ചെയ്തു തിരച്ചില്‍ നടത്തിയെങ്കിലും മാര്‍ട്ടിനെ കണ്ടെത്താനായിട്ടില്ല. കൂട്ടാളികളുടെ സഹായത്തോടെ മാര്‍ട്ടിന്‍ ഒളിവില്‍ കഴിയാനുള്ള സാധ്യത പൊലീസ് അന്വേഷിക്കുന്നുണ്ട്. മുണ്ടൂര്‍ സ്വദേശിയായ മാര്‍ട്ടിന്‍ ഏതാനും വര്‍ഷങ്ങളായി കൊച്ചിയിലാണു താമസം. വീട്ടുകാരുമായി അത്ര അടുപ്പത്തിലല്ല എന്നു ലോക്കല്‍ പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
കഴിഞ്ഞ ഫെബ്രുവരിയില്‍ മാർട്ടിന്റെ കസ്റ്റഡിയിലായ യുവതി ഫ്ലാറ്റില്‍ ക്രൂര പീഡനത്തിന് ഇരയായെന്നാണ് വെളിപ്പെടുത്തല്‍. മോഡലിങ് മേഖലയില്‍ ജോലി ചെയ്തിരുന്ന യുവതിയെ, ഓഹരി വിപണിയില്‍ ട്രേഡിങ്ങിനു സഹായിക്കാമെന്നു പറഞ്ഞാണ് മാര്‍ട്ടിൻ പരിചയപ്പെട്ടത്. പ്രതിമാസം 40,000 രൂപ നല്‍കാമെന്നായിരുന്നു വാഗ്ദാനം. യുവതി കൊച്ചിയില്‍ ബുട്ടീക്ക് തുടങ്ങാൻ കരുതി വച്ചിരുന്ന പണം ഇയാള്‍ക്കു നൽകി. മാർട്ടിനുമായി കൂടുതൽ അടുപ്പത്തിലായതോടെ ഒരുമിച്ചു താമസം തുടങ്ങി. ഇരുവരും അടുത്ത് ഇടപഴകുന്നതിനിടെ യുവതിയുടെ സ്വകാര്യ ദൃശ്യങ്ങള്‍ പ്രതി പകര്‍ത്തിയിരുന്നു.
വാഗ്ദാനം ചെയ്ത പണം നല്‍കാതിരുന്നതു ചോദ്യം ചെയ്തതോടെ ശാരീരികമായി ആക്രമിക്കാന്‍ തുടങ്ങി. വിവാഹം കഴിക്കണം എന്നാവശ്യപ്പെട്ടും ഉപദ്രവിച്ചു. രക്ഷപ്പെട്ടു നാട്ടിലേക്കു പോയ യുവതിയെ, നഗ്‌ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുമെന്നു ഭീഷണിപ്പെടുത്തി തിരിച്ചെത്തിച്ചു.
തുടർന്ന്, ശരീരത്തില്‍ ചൂടുവെള്ളം ഒഴിച്ചു പൊള്ളിക്കുകയും മുളകുപൊടി കലക്കി മുഖത്തൊഴിക്കുകയും ചെയ്തു. ബെല്‍റ്റ് കൊണ്ടും ചൂലുകൊണ്ടും അടിക്കുകയും മുഖത്ത് മര്‍ദിക്കുകയും പതിവായിരുന്നു എന്നും യുവതി പറയുന്നു. 2020 ഫെബ്രുവരി 15 മുതല്‍ 2021 മാര്‍ച്ച് എട്ട് വരെ പീഡനം നേരിട്ടതായാണ് പൊലീസിന്റെ പ്രഥമാന്വേഷണ റിപ്പോര്‍ട്ടിലുള്ളത്. ഇതിനിടെ പ്രതി ഭക്ഷണം വാങ്ങാൻ പുറത്തുപോയപ്പോൾ ഫ്ലാറ്റില്‍നിന്നു രക്ഷപ്പെട്ട യുവതി പൊലീസില്‍ അഭയം തേടുകയായിരുന്നു.