കേരളം
പതിനാലാം നിയമസഭയുടെ അവസാന സമ്മേളനത്തിന് തുടക്കമായി
പതിനാലാം നിയമസഭയുടെ അവസാന സമ്മേളനത്തിന് തുടക്കമായി. രാവിലെ ഒൻപതുമണിയോടെ ഗവർണറുടെ നയപ്രഖ്യാപന പ്രസംഗം ആരംഭിച്ചു. ഇതിനിടെ പ്രതിഷേധവുമായി രംഗത്തെത്തിയ പ്രതിപക്ഷ അംഗങ്ങൾ സഭ ബഹിഷ്കരിച്ചു.
ഗവർണറുടെ നയപ്രഖ്യാപന പ്രസംഗം ആരംഭിച്ചതിന് പിന്നാലെ ആരോപണങ്ങൾ നേരിടുന്ന സ്പീക്കർ പി ശ്രീരാമകൃഷ്ണനെതിരെ മുദ്രാവാക്യം വിളികളുമായി പ്രതിപക്ഷം പ്രതിഷേധിച്ചു. ബാനറുകളും പ്ലക്കാർഡുകളും ഉയർത്തിയായിരുന്നു പ്രതിപക്ഷം പ്രതിഷേധിച്ചത്.
പ്രതിപക്ഷം ഉയർത്തിയ ശക്തമായ പ്രതിഷേധത്തിനിടെയാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നിയമസഭയിൽ നയപ്രഖ്യാപന പ്രസംഗം ആരംഭിച്ചത്. രാവിലെ ഒൻപത് മണിയോടെ നിയമസഭയിൽ എത്തിയ ഗവർണറെ മുഖ്യന്ത്രിയും സ്പീക്കറും ചേർന്ന് ഡയസിലേക്ക് നയിച്ചു.
ഗവർണർ നിയമസഭയിലേക്ക് പ്രവേശിപ്പിച്ചപ്പോൾ തന്നെ സർക്കാർ വിരുദ്ധ മുദ്രാവാക്യങ്ങളുമായി പ്രതിപക്ഷ അംഗങ്ങൾ എഴുന്നേറ്റിരുന്നു. സർക്കാർ രാജി വെക്കണം, അഴിമതി ഭരണം തുലയട്ടെ, കള്ളക്കടത്ത് സർക്കാർ രാജിവയ്ക്കട്ടെ എന്നെല്ലാം പ്രതിപക്ഷം മുദ്രാവാക്യമായി വിളിച്ചു.
ഗവർണർ പ്രസംഗം ആരംഭിക്കാനായി മൈക്കിന് അടുത്ത് എത്തിയപ്പോൾ തന്നെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും തടസ്സവാദവുമായി എഴുന്നേറ്റു നിന്നു. എന്നാൽ അദ്ദേഹത്തിൻ്റെ മൈക്ക് അതിനോടകം ഓഫാക്കിയിരുന്നു.
ഗവർണർ പ്രസംഗം ആരംഭിച്ചപ്പോൾ മുതൽ പ്ലക്കാർഡും മുദ്രാവാക്യവുമായി പ്രതിപക്ഷവും ഒരു വശത്ത് നിലയുറപ്പിച്ചു. ബഹളം വച്ച് പ്രതിപക്ഷ അംഗങ്ങളോട് ശാന്തരാവാനും നയപ്രസംഗം വായിക്കുക എന്ന തൻ്റെ ഉത്തരവാദിത്തം പൂർത്തിയാക്കാൻ അനുവദിക്കണമെന്നും ഗവർണർ ആവശ്യപ്പെട്ടു.
ഭരണഘടനാപരമായ ചുമതലയാണ് ഞാൻ നിയമസഭയിൽ നിർവഹിക്കുന്നത്. ഗവർണർ തൻ്റെ ചുമതല സഭയിൽ നിർവഹിക്കുമ്പോൾ അതു തടസപ്പെടുത്താൻ ശ്രമിക്കുന്നത് ഭരണഘടനാ ലംഘനമാണ് – ബഹളം വച്ച പ്രതിപക്ഷത്തോടായി ഗവർണർ പറഞ്ഞു.
എന്നാൽ മൂന്ന് തവണ ഗവർണർ പ്രസംഗത്തിനിടെ അഭ്യർത്ഥിച്ചെങ്കിലും പ്രതിപക്ഷം പ്രതിഷേധം തുടർന്നു. പിന്നെ പ്രസംഗം തുടങ്ങി പത്ത് മിനിറ്റ് പൂർത്തിയാകും മുൻപ് നയപ്രഖ്യാപനപ്രസംഗം ബഹിഷ്കരിച്ച് അവർ നിയമസഭയിൽ നിന്നും പുറത്തേക്ക് പോയി.
ഭരണഘടനാ ചുമതല നിർവഹിക്കുകയാണെന്ന് നയപ്രഖ്യാപന പ്രസംഗത്തിനിടെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു. സർക്കാർ നിരവധി വെല്ലുവിളികൾ നേരിട്ടു. കൊവിഡ് മഹാമാരി സാമ്പത്തികമായി ബാധിച്ചുവെന്ന് ഗവർണർ പറഞ്ഞു.
ഏറെ വെല്ലുവിളികൾ നേരിട്ട സർക്കാരാണിത്. മുന്നോട്ടുള്ള പാതയും ദുർഘടമാണ്. അതിനെയും മറികടക്കാൻ കഴിയും. കോവിഡ് രോഗം സാധാരണ ജനജീവിതത്തെ സാരമായി ബാധിച്ചു. കോവിഡ് രോഗികളുടെ എണ്ണം കുറയ്‌ക്കാൻ കഴിയണം. കോവിഡിനെ നേരിടാൻ നിരവധി പദ്ധതികൾ ആവിഷ്‌ക്കരിച്ചു. 20000 കോടിയുടെ കോവിഡ് പാക്കേജ് പ്രഖ്യാപിച്ച ആദ്യ സർക്കാരാണിത്.നിരവധി പദ്ധതികൾ പ്രഖ്യാപിച്ച് കോവിഡിനെ നേരിട്ടു.
Also read: വനിത സഹകരണ സംഘങ്ങള്‍ക്കും ശുചീകരണ തൊഴിലാളികള്‍ക്കും വായ്പ പദ്ധതി
സർക്കാരിന്റെ അഭിമാന പദ്ധതികൾ മുന്നോട്ട് കൊണ്ടുപോകാൻ കേന്ദ്ര ഏജൻസികൾ തടസ്സം നിൽക്കുന്നു . തദ്ദേശ തെരഞ്ഞെടുപ്പ് സർക്കാരിനോടുള്ള ജനങ്ങളുടെ വിശ്വാസം ഊട്ടി ഉറപ്പിക്കുന്നതാണ്. 2 ലക്ഷത്തിലേറെ പേർക്ക് അടച്ചുറപ്പുള്ള വീടുകൾ സർക്കാർ നൽകി. ദുരിത കാലത്ത് സന്നദ്ധ പ്രവർത്തകരുടെ സേവനം പ്രശംസനീയമാണെന്നും നയപ്രഖ്യാപന പ്രസംഗത്തിൽ പറഞ്ഞു.