കേരളം
‘സിൽവർലൈൻ മംഗലാപുരത്തേക്ക്’, കേരളത്തിന്റെ ആവശ്യത്തിൽ മുഖ്യമന്ത്രിതല ചർച്ച
സിൽവർലൈൻ മംഗലാപുരം വരെ നീട്ടണമെന്ന ആവശ്യത്തിൽ കേരള-കർണാടക ചർച്ച നടക്കും. മുഖ്യമന്ത്രി പിണറായി വിജയനും കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയും തമ്മിലാണ് ചർച്ച നടക്കുക. ഈ മാസം തന്നെ ചർച്ച ഉണ്ടാകും. തിരുവനന്തപുരത്ത് നടക്കുന്ന സതേണ്‍ സോണല്‍ കൗണ്‍സിലില്‍ സിൽവർ ലൈൻ പാത മംഗലാപുരം വരെ നീട്ടുന്നത് കേരളം അജണ്ടയായി വച്ചിരുന്നു.
തുടർന്നാണ് വിഷയത്തിൽ ആദ്യം ഇരു സംസ്ഥാനങ്ങളും തമ്മിൽ ചർച്ച നടത്താൻ ധാരണയായത്. സംസ്ഥാനങ്ങൾ തമ്മിൽ ധാരണയിൽ എത്തിയ ശേഷമേ മറ്റു ചർച്ചകളുമായി മുന്നോട്ടു പോകൂ. ഈ സാഹചര്യത്തിൽ കേരളത്തിന്റെ ആവശ്യത്തിൽ ഇപ്പോൾ സതേണ്‍ സോണല്‍ കൗണ്‍സിൽ യോഗത്തിൽ ചർച്ചയുണ്ടാകില്ല. തലശ്ശേരി-മൈസൂരു, നിലമ്പൂർ -നഞ്ചൻകോട് പാതയുടെ കാര്യവും വിഷയത്തിൽ ചർച്ചയാകും.
ചർച്ചയിൽ അതിവേഗ റെയിൽവേ ഇടനാഴി എന്ന ആവശ്യം തമിഴ‍്‍നാട് മുന്നോട്ടുവച്ചിരുന്നു. കോയമ്പത്തൂർ, ചെന്നൈ, മധുര, തൂത്തുക്കൂടി നഗരങ്ങളെ ബന്ധിപ്പിച്ച് അതിവേഗ റെയിൽവേ ഇടനാഴി വേണം. അയൽസംസ്ഥാനങ്ങളെ കൂടി ബന്ധിപ്പിക്കണം എന്ന ആവശ്യവും തമിഴ‍്‍നാട് മുന്നോട്ടു വച്ചു. കേന്ദ്ര വൈദ്യുതി ഭേദഗതി ബിൽ പിൻവലിക്കണം എന്നും ജനങ്ങൾക്ക് കുറഞ്ഞ ചെലവിൽ വൈദ്യുതി നൽകാൻ അനുവദിക്കണം എന്നും തമിഴ‍്‍നാട് ആവശ്യപ്പെട്ടു.
കോവളം റാവിസ് കൺവൻഷൻ സെന്‍ററിലാണ് കേന്ദ്രവും ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളും തമ്മിലുമുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്ന കൗൺസിൽ നടക്കുന്നത്. കേന്ദ്ര അഭ്യന്തര മന്ത്രി അമിത് ഷായുടെ അധ്യക്ഷതയിലാണ് യോഗം. മുഖ്യമന്ത്രി പിണറായി വിജയനൊപ്പം, തമിഴ‍്‍നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ, കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ എന്നിവർ കൗൺസിലിൽ പങ്കെടുക്കുന്നുണ്ട്കൗൺസിലിൽ പങ്കെടുക്കാനായി ഇന്നലെ കോവളത്ത് എത്തിയ അമിത് ഷായെ മുഖ്യമന്ത്രി സ്വീകരിച്ചിരുന്നു.