കേരളം
അന്വേഷണ എജന്‍സികള്‍ പ്രവര്‍ത്തിക്കുന്നത് ബി.ജെ.പി നിര്‍ദേശിക്കുന്നത് പോലെ; വി. മുരളീധരന്റെത് പരസ്യ പ്രഖ്യാപനം: സി.പി.ഐ എം സെക്രട്ടേറിയറ്റ്
സ്വര്‍ണക്കടത്ത് കേസ് അന്വേഷണത്തിന്റെ പേരില്‍ കൊമ്പുകോര്‍ത്ത് സി.പി.ഐ എമ്മും കേന്ദ്രസഹമന്ത്രി വി. മുരളീധരനും. കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കുന്ന കേസുകളില്‍ ഇടപ്പെട്ട് വി. മുരളീധരന്‍ നടത്തിയ വാര്‍ത്താസമ്മേളനം സത്യാപ്രതിജ്ഞാ ലംഘനവും അധികാര ദുര്‍വിനിയോഗവുമാണെന്ന് സി.പി.ഐ എം സംസ്ഥാന സെക്രട്ടേറിയറ്റ് കുറ്റപ്പെടുത്തി.
അന്വേഷണ ഏജന്‍സികള്‍ സ്വതന്ത്രമായാണ് പ്രവര്‍ത്തിക്കുന്നതെന്നും തന്റെ വാര്‍ത്താസമ്മേളനം സി.പി.ഐ എമ്മിന്റെ നെഞ്ചിടിപ്പ് കൂട്ടിയോ എന്നറിയില്ലെന്നും വി. മുരളീധരനും പറഞ്ഞു. ബി.ജെ.പി നിര്‍ദേശിക്കുന്നത് പോലെയാണ് അന്വേഷണ എജന്‍സികള്‍ പ്രവര്‍ത്തിക്കുകയെന്ന് വി. മുരളീധരന്‍ പരസ്യമായി പ്രഖ്യാപിച്ചിരിക്കുകയാണെന്ന് സി.പി.ഐ എം ആരോപിക്കുന്നു.
സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ അന്വേഷണ ഏജന്‍സികളെ അനുവദിക്കുന്നില്ലെന്നും രാഷ്ട്രീയ താത്പര്യങ്ങള്‍ക്കായി ദുരുപയോഗപ്പെടുത്തുകയാണെന്നുമുള്ള വിമര്‍ശനത്തെ ഈ നടപടി ശരിവയ്ക്കുന്നു.പ്രതിയുടെ മൊഴി വാര്‍ത്താസമ്മേളനത്തിലൂടെ വി. മുരളീധരന്‍ ആധികാരികമാക്കിയത് ഹൈക്കോടതിയോടുള്ള വെല്ലുവിളിയാണ്.
അന്വേഷണ ഏജന്‍സികളുടെ വിശ്വാസ്യത തകര്‍ക്കുകയാണ് കേന്ദ്രമന്ത്രി ചെയ്തിട്ടുള്ളതെന്നും സി.പി.ഐ എം സംസ്ഥാന സെക്രട്ടേറിയറ്റ് പറഞ്ഞു. അതേസമയം അന്വേഷണ ഏജന്‍സികള്‍ക്കുമേല്‍ രാഷ്ട്രീയ സമ്മര്‍ദമുണ്ടെന്ന വാദം വി. മുരളീധരന്‍ തള്ളി.
എം ശിവശങ്കറിന്റെ ചികിത്സ അതിന്റെ വഴിക്കും നിയമം നിയമത്തിന്റെ വഴിക്കും പോകുമെന്നും അദ്ദേഹം പറഞ്ഞു. സ്വര്‍ണം കടത്തിയത് നയതന്ത്രബാഗ് വഴിയല്ലെന്ന വി. മുരളീധരന്റെ തുടര്‍ പ്രസ്താവനകളും ഫൈസല്‍ ഫരീദിനെ വിട്ടുകിട്ടാന്‍ നടപടി സ്വീകരിക്കാത്തതും കോണ്‍സുലേറ്റ് ഉദ്യോഗസ്ഥരുടെ മൊഴി പോലും എടുക്കാന്‍ അനുവദിക്കാത്തതും ആയുധമാക്കാനാണ് സി.പി.ഐ എമ്മിന്റെ ശ്രമം.
അതേസമയം, സ്വര്‍ണക്കടത്ത് അന്വേഷണം ശിവശങ്കറില്‍ നില്‍ക്കില്ലെന്ന വിശ്വാസത്തിലാണ് വി. മുരളീധരനും ബി.ജെ.പിയും.