കേരളം
സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ വനിതാ പ്രാതിനിധ്യം കൂട്ടണമെന്ന് ഹൈക്കമാന്‍ഡ്
നിയമസഭാ തെരഞ്ഞെടുപ്പിനുള്ള യു. ഡി.എഫ് പട്ടിക പ്രസിദ്ധീകരിച്ചതിന് ശേഷം ഉയർന്ന പ്രതിഷേധങ്ങൾക്ക് പിന്നാലെ പ്രതികരണവുമായി സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ വനിതാ പ്രാതിനിധ്യം കൂട്ടണമെന്ന് ഹൈക്കമാന്‍ഡ്. ഇനി പ്രഖ്യാപിക്കാനുള്ള സീറ്റുകളില്‍ ഇക്കാര്യം ആലോചിക്കാനാണ് നിര്‍ദ്ദേശം. പി സി വിഷ്ണുനാഥിനെ ആലോചിക്കുന്ന വട്ടിയൂര്‍ക്കാവില്‍ വനിതയെ മത്സരിപ്പിക്കാനാണ് ആലോചന. അങ്ങനെയെങ്കിൽ വിഷ്ണുനാഥിന് കുണ്ടറ തന്നെ നല്‍കും.
സീറ്റ് ലഭിക്കാത്തതിനെ തുടര്‍ന്ന് ലതികാ സുഭാഷ് തലമുണ്ഡനം ചെയ്ത് പ്രതിഷേധിക്കുകയും വിഷയം വലിയ രീതിയില്‍ ചര്‍ച്ചയാവുകയും ചെയ്തതിന് പിന്നാലെയാണ് ഹൈക്കമാന്‍ഡ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ഡൽഹിയിൽ ഏഴു ദിവസത്തെ ചർച്ചയ്ക്ക് ശേഷം കോൺഗ്രസ് പട്ടിക പുറത്തിറക്കിയ ഉടനുള്ള ഈ പ്രതിഷേധം പാർട്ടി കേന്ദ്ര നേതാക്കളെയും ഞെട്ടിച്ചു. 55 ശതമാനം പുതുമുഖങ്ങളുമായി വന്ന പട്ടികയുടെ പ്രഖ്യാപനം പാർട്ടിക്ക് ഗുണം ചെയ്യുമെന്നായിരുന്നു എഐസിസി കണക്കുകൂട്ടൽ.
അതു കൊണ്ടാണ് എഐസിസി പട്ടിക പുറത്തിറക്കുക എന്ന പതിവ് മാറ്റി മുല്ലപ്പള്ളി രാമചന്ദ്രൻ തന്നെ ഇത് പ്രഖ്യാപിക്കുക എന്ന നിർദ്ദേശം നല്‍കിയത്. എന്നാൽ ഇതിന് പിന്നാലെയുള്ള ലതിക സുഭാഷിന്‍റെ പ്രതിഷേധം പട്ടിക കൊണ്ട് നേടാമായിരുന്ന മുൻതൂക്കം ഇല്ലാതാക്കിയെന്നാണ് വിലയിരുത്തൽ. വനിതാ പ്രാതിനിധ്യം കൂട്ടണമെന്ന് സോണിയ ഗാന്ധി തന്നെ നിർദ്ദേശം നല്‍കിയിരുന്നു.
പത്തു ശതമാനം വനിതകളുണ്ടെന്നും മുസ്ലിം ലീഗും ഇത്തവണ ഒരു വനിതയ്ക്ക് സീറ്റ് നല്‍കിയെന്നും ചൂണ്ടിക്കാട്ടി പട്ടികയ്ക്ക് അംഗീകാരം വാങ്ങി. ലതിക സുഭാഷിന്‍റെ ആവശ്യം എല്ലാ മുതിർന്ന നേതാക്കളുടെയും മുന്നിൽ ഉണ്ടായിരുന്നെങ്കിലും ഇത്ര വലിയ പ്രതിഷേധത്തിലേക്ക് നീങ്ങുമെന്ന് ആരും കരുതിയില്ല. സംസ്ഥാന നേതാക്കൾ ഇത് പറഞ്ഞ് തീർക്കേണ്ടതായിരുന്നു എന്ന വികാരമാണ് ഹൈക്കമാൻഡിനുള്ളത്.
അതേസമയം അനിശ്ചിതത്വത്തിനൊടുവിൽ നേമത്ത് കെ മുരളീധരനെയാണ് സ്ഥാനാർഥിയായി പ്രഖ്യാപിച്ചത്. 92 സീറ്റിലാണ് കോണ്‍ഗ്രസ് മത്സരിക്കുന്നത്. 86 സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ഥികളെയാണ് പ്രഖ്യാപിച്ചത്. ആറു മണ്ഡലങ്ങളിലെ സ്ഥാനാർഥികളെ വൈകാതെ പ്രഖ്യാപിക്കും. ഉമ്മൻ ചാണ്ടി പുതുപ്പള്ളിയിലും രമേശ് ചെന്നിത്തല ഹരിപ്പാടും മത്സരിക്കും. കഴിഞ്ഞ യു ഡി എഫ് മന്ത്രിസഭയിലെ അംഗങ്ങളായിരുന്ന കെ ബാബു തൃപ്പുണിത്തുറയിലും പി കെ ജയലക്ഷ്മി മാനന്തവാടിയിലും എ. പി അനിൽകുമാർ വണ്ടൂരിലും തിരുവഞ്ചൂർ രാധാകൃഷ്ണൻ കോട്ടയത്തും വീണ്ടും മത്സരിക്കും.