ദേശീയം
കൊറോണിൽ ലോഞ്ചിംഗിൽ ആരോഗ്യമന്ത്രി പങ്കെടുത്ത സംഭവത്തെ വിമർശിച്ച് ഐഎംഎ
കൊവിഡ് വാക്സിൻ എന്ന അവകാശവാദവുമായി പതഞ്ജലി പുറത്തിറക്കിയ കൊറോണിൽ വാക്സിൻ്റെ ലോഞ്ചിംഗിൽ ആരോഗ്യമന്ത്രി ഹർഷ് വർധൻ പങ്കെടുത്തതിനെ വിമർശിച്ച് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ. വ്യാജമായ, അശാസ്ത്രീയമായ ഒരു ഉത്പന്നത്തിൻ്റെ അവതരണത്തിൽ പങ്കെടുത്തതിൽ ആരോഗ്യമന്ത്രി വിശദീകരണം നൽകണമെന്നും ഐഎംഎ ആവശ്യപ്പെട്ടു.
“രാജ്യത്തിൻ്റെ ആരോഗ്യമന്ത്രി എന്ന നിലയിൽ മുഴുവൻ രാജ്യത്തിനു മുന്നിൽ വച്ച് ഇത്തരം വ്യാജ ഉത്പന്നങ്ങൾ പുറത്തിറക്കുന്നത് എത്രത്തോളം ഉചിതവും യുക്തിപരവുമാണ് ? രാജ്യത്തിൻ്റെ ആരോഗ്യമന്ത്രി എന്ന നിലയിൽ മുഴുവൻ രാജ്യത്തിനു മുന്നിൽ വച്ച് വ്യാജവും അശാസ്ത്രീയവുമായ ഒരു ഉത്പന്നം പുറത്തിറങ്ങുന്നത് എത്രത്തോളം ന്യായീകരിക്കാവുന്നതാണ്? കൂടാതെ ഉല്‍പ്പന്നത്തെ അനീതിപരവും തെറ്റായതുമായ രീതിയില്‍ പ്രോത്സാഹിപ്പിക്കുന്നത് എത്രത്തോളം ധാര്‍മ്മികമാണെന്നും ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന് ദേശീയ പ്രസിഡന്റ് ഡോ. ജയപാല്‍ ചോദിച്ചു.
ചില കുത്തക കോര്‍പ്പറേറ്റുകള്‍ക്ക് വിപണി നേട്ടമുണ്ടാക്കാമെന്ന വ്യാജേന ആയുര്‍വേദം മായം ചേര്‍ത്ത് മാനവികതയ്ക്ക് ഒരു ദുരന്തം സൃഷ്ടിക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം, പരമ്പരാഗത കൊവിഡ് വാക്സിനുകൾക്ക് അംഗീകാരം നൽകിയിട്ടില്ലെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചിരുന്നു. ഇതിനു പിന്നാലെ പതഞ്ജലി തങ്ങളുടെ നിലപാടിൽ മലക്കം മറിയുകയും ചെയ്തു.
ഫെബ്രുവരി 19ന് കൊറോണിൽ അവതരിപ്പിച്ചപ്പോഴാണ് വാക്സിന് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം ലഭിച്ചു എന്ന് അവകാശപ്പെട്ടത്. ലോകാരോഗ്യ സംഘടനയുടെ അംഗീകാര പ്രകാരം കേന്ദ്രസർക്കാർ വാക്സിന് അംഗീകാരം നൽകി എന്ന് പതഞ്ജലി വാർത്താകുറിപ്പിൽ അറിയിച്ചപ്പോൾ പതഞ്ജലിയുടെ എംഡി രാകേഷ് മിത്തൽ ഈ വാദത്തെ കൂടുതൽ ശക്തിപ്പെടുത്തി.
ഇതിനു പിന്നാലെ ലോകാരോഗ്യ സംഘടനയുടെ സൗത്തീസ്റ്റ് ഏഷ്യ ട്വിറ്റർ ഹാൻഡിൽ ഈ അവകാശ വാദത്തിൽ വ്യക്തത നൽകി. ഒരു പരമ്പരാഗത വാക്സിനും ഡബ്ല്യുഎച്ച്ഓ പരിശോധിച്ചിട്ടില്ല എന്നായിരുന്നു ഈ ട്വീറ്റ്. ഇതിനു പിന്നാലെയായിരുന്നു പതഞ്ജലിയുടെ വിശദീകരണം.
ആരോഗ്യമന്ത്രി ഹര്‍ഷ് വര്‍ധന്റെയും ഗതാഗത, ദേശീയപാത മന്ത്രി നിതിന്‍ ഗഡ്കരിയുടെയും സാന്നിധ്യത്തില്‍ പതഞ്ജലി ഗ്രൂപ്പ് സ്ഥാപകനായ ബാബ രാംദേവ് കഴിഞ്ഞയാഴ്ച കൊറോണില്‍ ഓയില്‍ പുറത്തിറക്കിയിരുന്നു. സിഒപിപി പ്രകാരം, 158 രാജ്യങ്ങളിലേക്ക് കൊറോണില്‍ കയറ്റുമതി ചെയ്യാന്‍ കഴിയുമെന്നും പ്രകൃതിചികിത്സയെ അടിസ്ഥാനമാക്കി മിതമായ നിരക്കില്‍ ചികിത്സ നല്‍കികൊണ്ട് കൊറോണിലിന് മനുഷ്യരാശിയെ സഹായിക്കാന്‍ കഴിയുമെന്ന് ബാബ രാംദേവ് പറഞ്ഞിരുന്നു. കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടതിന് പിന്നാലെ കഴിഞ്ഞ വര്‍ഷം ജൂണ്‍ 23നാണ് കൊറോണില്‍ ഓയില്‍ പുറത്തിറക്കിയത്.