ദേശീയം
രാജ്യദ്രോഹക്കേസില്‍ ആയിഷ സുല്‍ത്താനയ്ക്ക് മുന്‍കൂര്‍ ജാമ്യം അനുവദിച്ച് ഹൈക്കോടതി
ആയിഷ സുല്‍ത്താനയ്ക്ക് രാജ്യദ്രോഹക്കേസില്‍ മുന്‍കൂര്‍ ജാമ്യം. ഇന്നു രാവിലെ കേസ് പരിഗണിക്കുമ്പോഴാണ് ഇവർക്കു മുൻകൂർ ജാമ്യം നൽകുന്നതായി ഹൈക്കോടതി അറിയിച്ചത്. ചാനല്‍ ചര്‍ച്ചയ്ക്കിടെ ജൈവായുധ പരാമര്‍ശം നടത്തിയതിനെ തുടര്‍ന്നു ലക്ഷദ്വീപ് ഭരണകൂടം ഇവര്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയത്. ആയിഷ ചോദ്യം ചെയ്യലിനു ഹാജരാകണമെന്നും അതിനിടെ ഇവരെ അറസ്റ്റു ചെയ്താല്‍ ഇടക്കാല ജാമ്യം നല്‍കണമെന്നും 50,000 രൂപയുടെ രണ്ട് ആള്‍ജാമ്യത്തില്‍ വിട്ടയയ്ക്കണമെന്നം ഹൈക്കോടതി കഴിഞ്ഞയാഴ്ച ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.
ഇവരുടെ അറസ്റ്റു രേഖപ്പെടുത്തിയാലും അഭിഭാഷകന്റെ സാന്നിധ്യത്തില്‍ മാത്രമേ ചോദ്യം ചെയ്യാവൂ എന്നും കോടതി നിര്‍ദേശിച്ചിരുന്നു. കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിക്കുക മാത്രമാണ് ചാനല്‍ ചര്‍ച്ചയിലൂടെ ചെയ്തതെന്നും സ്പര്‍ധ വളര്‍ത്തുകയോ വിദ്വേഷമുണ്ടാക്കുകയോ ലക്ഷ്യമിട്ടിട്ടില്ലെന്നും ആയിഷ സുല്‍ത്താനയുടെ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചു. ഇതേ തുടർന്ന് ഇവർ കഴിഞ്ഞ ദിവസങ്ങളിൽ കവരത്തി പൊലീസ് സ്റ്റേഷനിലെത്തി ചോദ്യം ചെയ്യലിനു ഹാജരായിരുന്നു. മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലാണ് പൊലീസ് നടത്തിയത്.
ഇവരുടെ രാജ്യാന്തര ബന്ധം ഉൾപ്പടെയുള്ള വിവരങ്ങൾ പരിശോധിച്ച പൊലീസ് സമൂഹമാധ്യമ അക്കൗണ്ടുകളിലെല്ലാം വിശദമായ പരിശോധന നടത്തിയിരുന്നു. ഇന്നലെയും ചോദ്യം ചെയ്യലിനു ഹാജരായപ്പോൾ അറസ്റ്റു ചെയ്യാതെ വിട്ടയച്ചു. ചോദ്യം ചെയ്യലിന് ആവശ്യമുള്ളപ്പോൾ വിളിപ്പിക്കും എന്നു മാത്രമാണ് പൊലീസ് അറിയിച്ചിരിക്കുന്നത്. അതുകൊണ്ടു തന്നെ താൻ കൊച്ചിയിലേയ്ക്കു മടങ്ങുകയാണെന്ന് ആയിഷ സുൽത്താന അറിയിച്ചിരുന്നു. കൊച്ചിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട അമ്മാവനെ സന്ദര്‍ശിക്കാന്‍ അനുവദിക്കണമെന്ന ആയിഷയുടെ അഭ്യര്‍ഥന പരിഗണിച്ചാണു മടങ്ങാന്‍ അനുമതി നല്‍കിയത്.
രാജ്യദ്രോഹക്കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ലക്ഷദ്വീപിലെത്തിയ സംവിധായിക ആയിഷ സുല്‍ത്താന കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചെന്ന് ലക്ഷദ്വീപ് ഭരണകൂടവും പൊലീസും ഹൈക്കോടതിയിയില്‍ അറിയിച്ചിരുന്നു. ഹൈക്കോടതി ഇടക്കാല ഉത്തരവിലൂടെ നല്‍കിയ സംരക്ഷണം ആയിഷ ദുരുപയോഗം ചെയ്‌തെന്നും ജാമ്യാപേക്ഷ പരിഗണിക്കുമ്പോള്‍ ഇക്കാര്യങ്ങള്‍ പ്രസക്തമാണെന്നും ലക്ഷദ്വീപ് ഭരണകൂടവും പൊലീസും അറിയിച്ചു.
രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ടതിനു ശേഷം കവരത്തിയിലേക്കു വിളിപ്പിച്ച ആയിഷയെ ഇതിനോടകം മൂന്നു തവണയാണു ചോദ്യം ചെയ്തത്. ആയിഷയുടെ ഫോണ്‍, വാട്‌സാപ് കോളുകളുടെ വിശദാംശങ്ങളാണ് ഇന്നലെയും പൊലീസ് തേടിയത്. ബാങ്ക് ഇടപാടുകളുടെ വിശദാംശങ്ങളും ആരാഞ്ഞു. സമൂഹമാധ്യമ സുഹൃത്തുക്കളില്‍ വിദേശികള്‍ ഉണ്ടോ എന്നു പൊലീസ് അന്വേഷിച്ചതായും ഇത്തരത്തിലാരും ഇല്ലെന്ന വിവരം നല്‍കിയെന്നും ആയിഷ വ്യക്തമാക്കി.