ദേശീയം
തുണിത്തരങ്ങളുടെ ജിഎസ്ടി വര്‍ധന തല്‍ക്കാലം നടപ്പാക്കേണ്ടെന്ന് ജിഎസ്ടി കൗണ്‍സില്‍ യോഗത്തിൽ തീരുമാനം
ജനുവരി ഒന്നുമുതല്‍ ജിഎസ്ടി നിരക്ക് അഞ്ചില്‍നിന്ന് 12ശതമാനമായി ഉയര്‍ത്താനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. വ്യാപാരികളില്‍നിന്നും ഡല്‍ഹി, ഗുജറാത്ത്, രാജസ്ഥാന്‍, തമിഴ്‌നാട് തുടങ്ങിയ സംസ്ഥാനങ്ങളില്‍നിന്നും സമ്മര്‍ദമുണ്ടായതിനെതുടര്‍ന്നാണ് വര്‍ധന തല്‍ക്കാലംവേണ്ടെന്ന് തീരുമാനിച്ചത്.
ഫെബ്രുവരിയില്‍ നടക്കുന്ന അടുത്ത ജിഎസ്ടി യോഗത്തില്‍ ഇക്കാര്യം ചര്‍ച്ചചെയ്യും. അതേസമയം, പാദരക്ഷകളുടെ ജിഎസ്ടി വര്‍ധന പിന്‍വലിച്ചിട്ടില്ല. ചെരുപ്പുകളുടെ വില ജനുവരി ഒന്നുമുതല്‍ കൂടും. വെള്ളിയാഴ്ച ചേര്‍ന്ന പ്രത്യേക ജിഎസ്ടി കൗണ്‍സില്‍ ടെക്‌സ്റ്റൈല്‍ മേഖലയിലെ നിരക്ക് വര്‍ധനമാത്രമാണ് ചര്‍ച്ചചെയ്തത്.
ധനമന്ത്ര നിര്‍മല സീതാരാമന്റെ അധ്യക്ഷതയിലാണ് യോഗംചേര്‍ന്നത്. വിലവ്യത്യാസമില്ലാതെ എല്ലാ തുണിത്തരങ്ങള്‍ക്കും പാദരക്ഷകള്‍ക്കും 12ശതമാനം ജിഎസ്ടി ഏര്‍പ്പെടുത്താനാണ് സെപ്റ്റംബര്‍ 17ന് ചേര്‍ന്ന ഡിഎസ്ടി കൗണ്‍സില്‍ തീരുമാനിച്ചിരുന്നത്. നിലവില്‍ 1000 രൂപവരെ വിലയുള്ള വസ്ത്രങ്ങള്‍ക്ക് അഞ്ചുശതമാനമാണ് ജിഎസ്ടിയുള്ളത്. അതിനുമുകളിലുള്ളവയ്ക്ക് 12ശതമാനവും.