കേരളം
പെരിയ കേസില്‍ സര്‍ക്കാരിന് തിരിച്ചടി; അപ്പീല്‍ സുപ്രീംകോടതി തള്ളി
പെരിയ ഇരട്ടക്കൊലപാതക കേസില്‍ സംസ്ഥാന സര്‍ക്കാരിന്റെ ഹര്‍ജി സുപ്രീംകോടതി തള്ളി.
സി.ബി.ഐ അന്വേഷണത്തിന് എതിരെയായിരുന്നു സര്‍ക്കാര്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നത്. ഒന്നര മണിക്കൂറോളം നീണ്ടുനിന്ന വാദപ്രതിവാദം സുപ്രീംകോടതിയിലുണ്ടായിരുന്നു.
കേസില്‍ സി.ബി.ഐ ഇതുവരെ അന്വേഷണം തുടങ്ങിയിട്ടില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ വാദിച്ചെങ്കിലും സുപ്രീംകോടതി ഇത് പരിഗണിച്ചില്ല.
കേസ് സി.ബി.ഐ അന്വേഷിക്കേണ്ടതില്ലെന്നും പോലിസ് കൃത്യമായി കേസ് അന്വേഷിക്കുന്നുണ്ടെന്നുമായിരുന്നു സംസ്ഥാന സര്‍ക്കാരിന്റെ വാദം.
ജസ്റ്റിസ് നാഗേശ്വര്‍ റാവു അധ്യക്ഷനായ ബഞ്ചാണ് വിധി പറഞ്ഞത്. കേസ് സി.ബി.ഐക്ക് കൈമാറിയതുകൊണ്ട് പോലിസിന്റെ ആത്മവീര്യം ഇല്ലാതാകുന്നില്ലെന്ന് കോടതി നിരീക്ഷിച്ചു.
കേസിന്റെ മെറിറ്റിലേക്ക് ഇപ്പോള്‍ കടക്കുന്നില്ലെന്നും കോടതി വ്യക്തമാക്കി. എത്രയും പെട്ടെന്ന് സി.ബി.ഐക്ക് പോലിസ് കേസുമായി ബന്ധപ്പെട്ട കേസ് ഡയറി അടക്കമുള്ള രേഖകള്‍ കൈമാറണമെന്നും കോടതി ഉത്തരവിട്ടു.
നേരത്തേ കേരള ഹൈക്കോടതി സംസ്ഥാന സര്‍ക്കാരിന്റെ ഹര്‍ജി തള്ളിയിരുന്നു. അത് ശരിവെച്ചുകൊണ്ടാണ് സുപ്രീകോടതിയുടെ ഉത്തരവ്.
സുപ്രീംകോടതി ഉത്തരവ് കൊല്ലപ്പെട്ട ശരത് ലാലിന്റെ കുടുംബം സ്വാഗതം ചെയ്തു. കേസിന്റെ പുരോഗതി സംബന്ധിച്ചുള്ള വിവരങ്ങള്‍ ഇന്ന് നടന്ന വാദത്തില്‍ സി.ബി.ഐ കോടതിയെ അറിയിച്ചു.
2020 ആഗസ്റ്റ് 25ന് സി.ബി.ഐ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇതിനു പിന്നാലെ കേസുമായി ബന്ധപ്പെട്ട രേഖകള്‍ എസ്.പിയോട് നല്‍കാന്‍ ആവശ്യപ്പെട്ടു.
അത് കിട്ടാത്തതുകൊണ്ട്, സെപ്റ്റംബറില്‍ എ.ഡി.ജി.പിയോട് ഇതേ ആവശ്യം അറിയിച്ചു. കേസുമായി ബന്ധപ്പെട്ട രേഖകള്‍ ഇല്ലാത്തതിനാല്‍ സി.ബി.ഐക്ക് അന്വേഷിക്കാന്‍ സാധിക്കുന്നില്ല.
അതിനാല്‍, കേസിന്റെ രേഖകള്‍ കൈമാറാന്‍ സര്‍ക്കാരിനോട് നിര്‍ദേശിക്കണമെന്നും സി.ബി.ഐ കോടതിയില്‍ ആവശ്യപ്പെട്ടു.
ഇതിന്റെ കൂടി അടിസ്ഥാനത്തിലാണ് കേസ് രേഖകള്‍ എത്രയും പെട്ടെന്ന് കൈമാറാന്‍ സുപ്രീംകോടതി നിര്‍ദേശിച്ചിരിക്കുന്നത്.
പെരിയയില്‍ കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായിരുന്ന കൃപേഷിന്റെയും ശരത് ലാലിന്റെയും ബന്ധുക്കള്‍ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി കേസ് സി.ബി.ഐക്ക് വിട്ടത്.
2019 ഫിബ്രവരി 17നാണ് കാസര്‍കോട്ട് കല്യോട്ട് വച്ച് ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷിനെയും ശരത് ലാലിനെയും കൊലപ്പെടുത്തുന്നത്.