കേരളം
പോസ്റ്റ് കൊവിഡ് മരണവും പരിശോധിക്കണം; കൊവിഡ് മുക്തരായ ശേഷം മരിച്ചവരുടെ കണക്കെടുക്കാനൊരുങ്ങി സർക്കാർ
വിട്ടുപോയ കോവിഡ് മരണങ്ങൾ ഉൾപ്പെടുത്താനുള്ള ശ്രമങ്ങൾക്ക് പുറമെ കോവിഡ് മുക്തരായി ഉടനെ മരിച്ചവരുടെയും പോസ്റ്റ് കോവിഡ് മരണങ്ങളുടെയും പ്രത്യേകം കണക്കെടുക്കാൻ നടപടി തുടങ്ങി സർക്കാർ. ഇതിനിടെ, കോവിഡ് മരണങ്ങൾ പട്ടികയിൽ നിന്നൊഴിവാക്കാൻ ആരോഗ്യസെക്രട്ടറിക്ക് ചുറ്റും ഗൂഢസംഘം പ്രവർത്തിച്ചെന്നും, വിദഗ്ദസമിതിയിൽ ഇരുന്നവർക്കെതിരെ അന്വേഷണം വേണമെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ആരോപിച്ചു. സമഗ്ര പുനഃപരിശോധനയ്ക്ക് സർക്കാർ തയാറാകാത്ത സാഹചര്യത്തിലാണ് പ്രതിപക്ഷം നിലപാട് കടുപ്പിക്കുന്നത്.
വിട്ടുപോയ മരണങ്ങൾ ഉൾപ്പെടുത്താനുള്ള ശ്രമത്തിന് പുറമെ, കോവിഡ് മുക്തരായ ശേഷം ഉടനെയുണ്ടായ മരണങ്ങളുടെയും പോസ്റ്റ് കോവിഡ് മരണങ്ങളുടെയും കണക്കുകൾ കൂടി പ്രത്യേകമെടുക്കാനാണ് സർക്കാർ നിർദേശം. നെഗറ്റീവായതിന് തൊട്ടുപിന്നാലെയുണ്ടായ മരണങ്ങളെ ഇമ്മീഡിയറ്റ് കോവിഡ് കേസായി കണക്കാക്കി കോവിഡ് മരണപ്പട്ടികയിലേക്കുൾപ്പെടുത്താനാകുമോ എന്നാണ് പരിശോധിക്കുന്നത്. നെഗറ്റീവായി 3 മാസത്തിന് ശേഷമുണ്ടായവയെ പോസ്റ്റ് കോവിഡായും കണക്കാക്കാനാണ് നിലവിലെ തീരുമാനം.
അതേസമയം, ഒന്നിനുപുറകെ ഒന്നായി സർക്കാർ നടത്തുന്ന തിരുത്തൽ നടപടികളൊന്നും പ്രതിപക്ഷം അംഗീകരിക്കുന്നില്ല. സമഗ്രപരിശോധന വേണമെന്ന ഉറച്ചനിലപാട് പ്രതിപക്ഷം തുടരുകയാണ്. ജില്ലകളിൽ നിന്ന് റിപ്പോർട്ട് ചെയ്തിട്ടും സംസ്ഥാനസമിതി ഒഴിവാക്കിയ മരണങ്ങൾ പട്ടികയിൽ ചേർത്ത് പ്രശ്നം പരിഹരിക്കാനുള്ള ശ്രമം പൊടിക്കൈയാണെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശൻ ആരോപിക്കുന്നു.