കേരളം
കരുവന്നൂർ സഹകരണ ബാങ്കിൽ നിന്നും വായ്പയെടുത്ത മുൻ പഞ്ചായത്തംഗം ആത്മഹത്യ ചെയ്തു.
കരുവന്നൂർ സഹകരണ ബാങ്കിൽ നിന്നും വായ്പയെടുത്ത മുൻ പഞ്ചായത്തംഗം ആത്മഹത്യ ചെയ്തതായി റിപ്പോർട്ട്. ടി എം മുകുന്ദൻ (59) ആണ് ജീവനൊടുക്കിയത്. ബാങ്കിൽ നിന്നും 80 ലക്ഷം രൂപ വായ്പയെടുത്തത് തിരിച്ചടയ്ക്കാത്തതിന് മുകുന്ദന് ജപ്തി നോട്ടീസ് ലഭിച്ചിന്നു. ഇതിന് പിന്നാലെയായിരുന്നു ആത്മഹത്യ.
അതേസമയംഇരിങ്ങാലക്കുട കരുവന്നൂർ സഹകരണ ബാങ്കിലെ വായ്പ – നിക്ഷേപത്തട്ടിപ്പുകളുടെ വാർത്ത കഴിഞ്ഞ ദിവസങ്ങളിൽ പുറത്ത് വന്നിരുന്നു. തട്ടിപ്പ് നടന്നത് 300 കോടി രൂപയ്ക്കു മുകളിലെന്നാണ് നിഗമനം.
സഹകരണ വകുപ്പ് ഇൻസ്പെക്ടർമാർ ജോയിന്റ് റജിസ്ട്രാർക്കു നൽകിയ റിപ്പോർട്ടുകളും ഇടപാടുകാർ നൽകിയ പരാതികളും ക്രോഡീകരിച്ചപ്പോഴാണ് തട്ടിപ്പിന്റെ വ്യാപ്തി 300 കോടിക്കു മുകളിലെന്നു പ്രാഥമിക നിഗമനത്തിലെത്തിയത്. കേസിലെ മുഖ്യപ്രതികളിലൊരാളായ മുൻ മാനേജർ എം.കെ. ബിജു മുൻകൈ എടുത്ത് 379 വായ്പകൾ പാസാക്കിയെന്നും കണ്ടെത്തി. കേസ് ക്രൈം ബ്രാഞ്ചിനു വിട്ടു. ബാങ്ക് രേഖകൾ ഇരിങ്ങാലക്കുട പൊലീസ് കസ്റ്റഡിയിലെടുത്തു. എന്നാൽ, പ്രതികളെ അറസ്റ്റു ചെയ്യാൻ നടപടി സ്വീകരിച്ചിട്ടില്ല.
എൽഡിഎഫ് നിയന്ത്രണത്തിലുള്ള കരുവന്നൂർ സഹകരണ ബാങ്കിൽ 125 കോടിയിലേറെ രൂപയുടെ ക്രമക്കേടു നടന്നുവെന്ന പരാതിയിൽ ബാങ്കിന്റെ മുൻ സെക്രട്ടറിയും മാനേജരുമടക്കം 6 പേർക്കെതിരെ ഇരിങ്ങാലക്കുട പൊലീസ് കേസെടുത്തിരുന്നു. ഇതിന്റെ മൂന്നിരട്ടിയിലേറെ രൂപയുടെ ക്രമക്കേടുകൾ പ്രതികൾ നടത്തി എന്നാണ് സഹകരണ വകുപ്പിന്റെ പ്രാഥമിക കണ്ടെത്തൽ. രാഷ്ട്രീയ സ്വാധീനത്തിന്റെ മറവിൽ തട്ടിപ്പ് മൂടിവയ്ക്കാൻ ഉന്നതതല ശ്രമം നടന്നെന്ന ആരോപണം പുകയുമ്പോഴും ഭരണസമിതി പിരിച്ചുവിടാൻ നടപടി സ്വീകരിച്ചിട്ടില്ല.
അതേസമയം കരുവന്നൂരിൽ തട്ടിപ്പ് നടത്തിയ ഒരാളെയും സംരക്ഷിക്കില്ല എന്ന് മന്ത്രി വി എൻ വാസവൻ ഉറപ്പ് നൽകിയിട്ടുണ്ട്. കുറ്റക്കാർക്കെതിരെ ശക്തമായ നടപടി ഉണ്ടാകണമെന്ന് നിലപാടാണ് സഹകരണ വകുപ്പിന് ഉള്ളത്. ഇത്തരം തട്ടിപ്പുകൾ ആവർത്തിക്കാതിരിക്കാൻ നിയമ നടപടി ആലോചിക്കുന്നതായി മന്ത്രി വി എൻ വാസവൻ വ്യക്തമാക്കി. തട്ടിപ്പുകൾ തടയാൻ ഓഡിറ്റ് ശക്തമാക്കുകയാണ് ഒരു പോംവഴി. ഇതിലും സഹകരണവകുപ്പ് ശക്തമായ നടപടി സ്വീകരിക്കുമെന്ന് സഹകരണ മന്ത്രി ഉറപ്പുനൽകി. ബാങ്കിൽ നടന്ന വൻ തട്ടിപ്പിനെ കുറിച്ച് ക്രൈംബ്രാഞ്ചും ഇഡിയും അന്വേഷണം നടത്തുന്നതിനിടെയാണ് സഹകരണ മന്ത്രി വി എൻ വാസവൻ സർക്കാർ നിലപാട് വ്യക്തമാക്കിയത്.