കേരളം
സ്കൂളുകൾ അടഞ്ഞുകിടന്നിട്ടും കേന്ദ്രീയ വിദ്യാലയങ്ങളില്‍ ഫീസ് കൊള്ള
സ്കൂളുകൾ അടഞ്ഞുകിടന്നിട്ടും കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായ കേന്ദ്രീയ വിദ്യാലയങ്ങള്‍ ഫീസ് കൊള്ള നടത്തുന്നതായി റിപ്പോർട്ട്. ഓണ്‍ലൈന്‍ ക്ലാസ് മാത്രം നടക്കുന്ന സാഹചര്യത്തില്‍ ഫീസ് ഉപേക്ഷിക്കണമെന്ന ആവശ്യം അധികൃതര്‍ അംഗീകരിച്ചിട്ടില്ല. ഫീസായി 3800 രൂപയാണ് ഈടാക്കുന്നത്. കേന്ദ്രീയ വിദ്യാലയത്തില്‍ അധ്യാപകര്‍ക്കും ജീവനക്കാര്‍ക്കും ശമ്പളം നല്‍കുന്നത് കേന്ദ്ര സര്‍ക്കാരാണ്. വൈദ്യുതി, ടെലിഫോണ്‍ ചാര്‍ജ് എന്നിവ മാത്രമാണ് സ്കൂള്‍ നേരിട്ട് കണ്ടെത്തേണ്ടത്.
അധ്യയനം ഇല്ലാത്തതിനാല്‍ ഈയിനത്തിലുള്ള ചെലവ് പരിമിതമാണെന്നിരിക്കെയാണ് പകല്‍ക്കൊള്ള.
കുട്ടികളുടെ ക്ഷേമത്തിനും സ്കൂള്‍ വികസനത്തിനുമായാണ് വിദ്യാലയ വികാസ് നിധി എന്ന പേരില്‍ 1500 രൂപ പിരിക്കുന്നത്. കംപ്യൂട്ടര്‍ പഠനത്തിനായി 300 രൂപ വേറെ നല്‍കണം. കുട്ടികളുടെ മൊബൈലിലും കംപ്യൂട്ടറിലുമാണ് ഓണ്‍ലൈന്‍ വിദ്യാഭ്യാസം. ഇന്റര്‍നെറ്റ് കണക്ടിവിറ്റിയും വിദ്യാര്‍ഥികളുടെ ഉത്തരവാദിത്തമാണ്.
പാഠപുസ്തകം വിദ്യാഭ്യാസ അവകാശ നിയമ പ്രകാരം കേന്ദ്ര സര്‍ക്കാരാണ് നല്‍കേണ്ടത്. ഇതും വിദ്യാര്‍ഥികളാണ് വാങ്ങുന്നത്. അണ്‍ എയ്ഡഡ് സ്ഥാപനങ്ങളടക്കം കോവിഡ് കാലത്ത് ഫീസിളവ് അനുവദിക്കുമ്പോഴാണ് ഇവിടെ കൊള്ള തുടരുന്നത്. എറണാകുളം മേഖലയിലെ 54 കേന്ദ്രീയ വിദ്യാലയങ്ങളില്‍ ഒന്നാം ക്ലാസ് അഡ്മിഷന്‍ തുടങ്ങുന്നതിന് മുൻപേ ഫീസ് അടയ്ക്കാനുള്ള അറിയിപ്പ് വന്നു.
കഴിഞ്ഞ വര്‍ഷം ഫീസ് കുടിശ്ശികയുടെ പേരില്‍ 10, 12 ക്ലാസുകളിലെ ടി സി തടഞ്ഞിരുന്നു.വിദ്യാലയങ്ങള്‍ ഒരുക്കേണ്ട സൗകര്യങ്ങളല്ലാം കോവിഡ് കാലത്ത് നിഷേധിക്കപ്പെട്ടിട്ടും ഫീസിന് ഇളവില്ല. അറ്റകുറ്റപ്പണി, കായികമത്സരങ്ങള്‍, പരിശീലനം, ഗ്രൗണ്ട് ഒരുക്കല്‍, സ്കൂള്‍ പൂന്തോട്ടത്തിന്റെയും പാര്‍ക്കിന്റെയും പരിപാലനം, പരീക്ഷ, സ്കൂള്‍ ദിനാഘോഷം തുടങ്ങിയവയ്ക്കാണ് വിദ്യാലയ നിധി ഉപയോഗിക്കാറുള്ളത്.