കേരളം
രാജ്യസഭാ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു
കേരളത്തിൽ ഒഴിവ് വന്ന മൂന്ന് രാജ്യസഭാ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. ഏപ്രിൽ 30നാണ് വോട്ടെടുപ്പ്.കേരള ഹൈക്കോടതിയുടെ കർശന നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്രതെരഞ്ഞെടുപ്പ് കമ്മീഷൻ ഇപ്പോൾ കേരളത്തിൽ ഒഴിവ് വന്ന രാജ്യസഭാ സീറ്റുകളിലേക്ക് തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചിരിക്കുന്നത്.
കേരളാ നിയമസഭയുടെ കാലാവധി അവസാനിക്കുന്നതിന് മുമ്പ് തന്നെ ഒഴിവ് വന്ന സീറ്റുകളിലേക്ക് തെരഞ്ഞെടുപ്പ് നടത്തണമെന്നായിരുന്നു ഹൈക്കോടതിയുടെ നിർദ്ദേശം. ഏപ്രിൽ 30ന് രാവിലെ 9 മണി മുതൽ വൈകിട്ട് നാല് മണി വരെയായിരിക്കും വോട്ടെടുപ്പ് നടക്കുന്നത്. അന്ന് തന്നെ വോട്ടെണ്ണൽ നടക്കും. ഏപ്രിൽ 20നകം നാമനിർദ്ദേശപത്രിക സമർപ്പിക്കണം. സൂക്ഷ്മപരിശോധന ഏപ്രിൽ 21ന് നടക്കും.
ഏപ്രില് 23 ആണ് നാമനിർദ്ദേശ പത്രിക പിൻവലിക്കേണ്ട അവസാന ദിവസം. സംസ്ഥാനത്തു നിന്നു മൂന്നു രാജ്യസഭാ സീറ്റുകളിലേക്കാണ് ഒഴിവു വരുന്നത്. രാജ്യസഭാംഗങ്ങളായ വയലാർ രവി, കെ.കെ. രാഗേഷ്, പി.വി. അബ്ദുൾ വഹാബ് എന്നിവരുടെ കാലാവധി ഏപ്രിൽ 21നു അവസാനിക്കാനിരിക്കെ വരുന്ന ഒഴിവുകളിലേക്ക് ഏപ്രിൽ 12ന് തെരഞ്ഞെടുപ്പു നടത്തുമെന്നായിരുന്നു ആദ്യ നിലപാട്.
എന്നാൽ നിയമസഭയുടെ കാലാവധി തീരാനിരിക്കെ രാജ്യസഭയിലേയ്ക്കു തെരഞ്ഞെടുപ്പു നടത്തുന്നത് ഉചിതമാണോ എന്ന് കേന്ദ്ര നിയമമന്ത്രാലയം തെരഞ്ഞെടുപ്പു കമ്മിഷനോട് ചോദിച്ചിരുന്നു. ഇതേ തുടർന്നാണ് തെരഞ്ഞെടുപ്പു കമ്മിഷൻ രാജ്യസഭാ തിരഞ്ഞെടുപ്പു മരവിപ്പിച്ചത്.