കേരളം
സോഷ്യൽ മീഡിയയിൽ ലഹരി മാഫിയ; കുട്ടികൾക്ക് മുന്നറിയിപ്പുമായി എക്സൈസ് വകുപ്പ്

സോഷ്യൽ മീഡിയ ദുരുപയോഗം ചെയ‌്ത് മയക്കുമരുന്നുകളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്ന പ്രവണത കൂടിവരികയാണെന്ന് എക്‌സൈസ് വകുപ്പ്. പുതിയ ഇരകളെ കണ്ടെത്താനും മയക്കുമരുന്ന് രഹസ്യമായി വിറ്റഴിക്കാനും വേണ്ടിയാണ് ഇത്തരം മാഫിയകൾ പ്രവർത്തിക്കുന്നതെന്നും എക്‌സൈസ് വകുപ്പ് മുന്നറിയിപ്പ് നൽകുന്നു. ലഹരി മാഫിയ സോഷ്യൽമീഡിയയിലൂടെ ലക്ഷ്യം വയ്ക്കുന്നത് കൗമാരക്കാരായ നമ്മുടെ കുട്ടികളെയാണെന്നും, അതുകൊണ്ട് കുട്ടികൾ അവർക്ക് നേരിട്ട് പരിചയമില്ലാത്തവരുമായി സോഷ്യൽ മീഡിയ വഴി അധികം ചങ്ങാത്തത്തിന് പോകാതിരിക്കുകയാണ് നല്ലതെന്ന് എക്‌സൈസ് ഡിപ്പാർട്ട്‌മെന്റ് ഓർമിപ്പിക്കുന്നു.
ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ നൽകിയ കുറിപ്പ്-
”സോഷ്യൽ മീഡിയയുടെ പ്രചാരം വളരെയധികം വർദ്ധിച്ച ഒരു കാലമാണിത്. അതോടൊപ്പം സോഷ്യൽ മീഡിയ വഴിയുള്ള കുറ്റകൃത്യങ്ങളും ദിനം പ്രതി കൂടിക്കൊണ്ടിരിക്കുന്നു. പ്രത്യേകിച്ച് മയക്കുമരുന്നുകളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്ന പോസ്റ്റുകളും വീഡിയോകളുമായി ലഹരി മാഫിയ സോഷ്യൽ മീഡിയയിൽ സജീവമാണ്. പുതിയ ഇരകളെ കണ്ടെത്താനും മയക്കുമരുന്ന് രഹസ്യമായി വിറ്റഴിക്കാനും വേണ്ടിയാണവർ ഇത് ചെയ്യുന്നത്.
എക്‌സൈസ് വകുപ്പ് ഇത്തരക്കാരെ പിടികൂടുന്നതിനായി സോഷ്യൽ മീഡിയ പട്രോളിംഗ് ആരംഭിക്കുകയും നിരവധിപേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. അതിൽ നിന്ന് മനസ്സിലായത് ലഹരി മാഫിയ സോഷ്യൽമീഡിയയിലൂടെ ലക്ഷ്യം വയ്ക്കുന്നത് കൗമാരക്കാരായ നമ്മുടെ കുട്ടികളെയാണ് എന്നതാണ്.
ലഹരി ഉപയോഗം പ്രോത്സാഹിപ്പിക്കുന്ന തരത്തിൽ സ്ഥിരമായി പോസ്റ്റുകൾ ഇടാറുണ്ടായിരുന്ന, ഇരുപതിനായിരത്തിലധികം ഫോളോവേഴ്‌സ് ഉള്ള, ഒരു പ്രൊഫൈൽ ഉടമയെ തേടി പോയപ്പോൾ എക്‌സൈസ് മാമന്മാർക്ക് കാണാൻ കഴിഞ്ഞത് ചില ഞെട്ടിക്കുന്ന യാഥാർത്ഥ്യങ്ങളായിരുന്നു. ഒരു ഫോൺ പോലും സ്വന്തമായി ഇല്ലാത്ത കൗമാര പ്രായത്തിലുള്ള ഒരു കുട്ടിയായിരുന്നു അവൻ. ചോർന്നൊലിക്കുന്ന ഒരു വീട്ടിലായിരുന്നു നിത്യ വേതനക്കാരായ അച്ഛനമ്മമാരോടൊപ്പം അവൻ താമസിച്ചിരുന്നത്.
എന്നാൽ അവന്റെ പോസ്റ്റുകൾ മുഴുവൻ സൂപ്പർ ബൈക്കുകൾ ഓടിക്കുന്നതും, ആഡംബര കാറുകളിൽ ട്രിപ്പ് പോകുന്നതും, ലഹരി മരുന്ന് ഉപയോഗിക്കുന്നതുമൊക്കെയായിരുന്നു. മയക്കുമരുന്ന് വില്പന നടത്തുന്ന സംഘത്തിൽപ്പെട്ടവരായിരുന്നു അവനിത്തരം ആർഭാട ജീവിതം നയിക്കുന്നതിന് സഹായിച്ചിരുന്നത്. പകരമായി ഈ യുവാവ് അവർക്ക് വേണ്ട ഇരകളെ സംഘടിപ്പിച്ചു നൽകിക്കൊണ്ടിരുന്നു. ഇതൊരു ഒറ്റപ്പെട്ട സംഭവമല്ല.നമുക്ക് ചുറ്റിനും ഇത്തരക്കാരുണ്ട്.
ഓൺലൈൻ ക്ലാസ്സുകളും, സ്‌കൂൾ പഠന ഗ്രൂപ്പുകളും സജീവമായ ഇക്കാലത്ത് കുട്ടികളുടെ ഫോൺ ഉപയോഗം പൂർണ്ണമായി തടയുവാൻ നമുക്ക് കഴിയില്ല. പകരം വിവേകത്തോടും ശ്രദ്ധയോടും കൂടി ഫോൺ ഉപയോഗിക്കാനും ചതിക്കുഴികൾ തിരിച്ചറിയാനും അവരെ ശീലിപ്പിക്കുകയാണ് വേണ്ടത്. കുടുംബ പ്രശ്‌നങ്ങളിൽ നിന്ന് രക്ഷതേടാൻ സോഷ്യൽ മീഡിയയെ അഭയം പ്രാപിക്കുന്ന കുട്ടികൾ പോലുമുണ്ട്. മാതാപിതാക്കൾ പ്രത്യേക ശ്രദ്ധ കൊടുക്കേണ്ട കാര്യമാണത്.
ഇന്റർനെറ്റ് ഒരു വെർച്വൽ ലോകമാണ്. അവിടെ ആരാണ് എന്താണ് എന്നൊന്നും നമുക്ക് തിരിച്ചറിയാൻ കഴിഞ്ഞെന്നു വരില്ല. നാല്പത് വയസ്സുള്ള ഒരാൾക്ക് പതിനെട്ടോ പത്തൊൻപതോ വയസ്സുള്ള ഒരു കുട്ടിയെപ്പോലെ വേഷം മാറി നിങ്ങളോട് സംസാരിക്കാൻ കഴിയും, നിങ്ങളുമായി ഒരു ബന്ധത്തിൽ ഏർപ്പെടാനും അയാൾക്ക് ആവശ്യമുള്ളതൊക്കെ നിങ്ങളെക്കൊണ്ട് ചെയ്യിപ്പിക്കാനും കഴിയും. അത്തരത്തിൽ നിരവധി കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. പല പെൺകുട്ടികളും ഇത്തരം ചതിക്കുഴികളിൽ അകപ്പെട്ടു പോയിട്ടുണ്ട്. മയക്കുമരുന്നിന് അടിമയായ കുട്ടികളെ ഉപയോഗിച്ച് മറ്റ് കുട്ടികളെ ലഹരിയിലേക്ക് കൊണ്ടുവരുന്ന കേസുകളും കുറവല്ല. അതുകൊണ്ട് കുട്ടികൾ അവർക്ക് നേരിട്ട് പരിചയമില്ലാത്തവരുമായി സോഷ്യൽ മീഡിയ വഴി അധികം ചങ്ങാത്തത്തിന് പോകാതിരിക്കുക.
ഇന്റർനെറ്റ് അത്രയൊന്നും വികാസം പ്രാപിച്ചിട്ടില്ലാത്ത കാലത്തു നിലവിൽ വന്ന നമ്മുടെ നിയമങ്ങളിൽ പലതിനും പരിമിതികളുണ്ട്. എന്നാൽ നമ്മുടെ മക്കളുടെ സുരക്ഷിതത്വം നമ്മുടെ ഉത്തരവാദിത്വമാണ്. തമാശയ്ക്ക് വേണ്ടി പോലും ലഹരി ഉപയോഗത്തെ മഹത്വവൽക്കരിക്കുന്ന പോസ്റ്റുകൾ പ്രൊമോട്ട് ചെയ്യില്ലെന്ന് മുതിർന്നവർ ഉറച്ച തീരുമാനം എടുക്കുക. പ്രൊഫൈൽ ഉടമയെ കണ്ടെത്താൻ സാധിച്ചാൽ വിവരം നിയമപാലകർക്ക് കൈമാറുക. സുരക്ഷിതമാകട്ടെ സൈബർ ഇടങ്ങൾ”.