കേരളം
ഡോ മുഹമ്മദ് അഷീൽ ലോകാരോഗ്യ സംഘടനയിലേക്ക്; ശനിയാഴ്ച ചുമതലയേൽക്കും
ഡോ മുഹമ്മദ് അഷീലിനു ലോകാരോഗ്യ സംഘടനയിൽ നിയമനം. ദില്ലിയിൽ നാഷണൽ പ്രൊഫഷണൽ ഓഫീസർ ആയാണ് നിയമനം. അദ്ദേഹം മറ്റന്നാൾ ചുമതല എൽക്കും. ഡബ്ള്യു എച്ച് ഒയുടെ ഇന്ത്യയിലെ ഏറ്റവും ഉയർന്ന പദവിയാണിത്.
കെ കെ ശൈലജ ആരോഗ്യമന്ത്രി ആയിരിക്കെ സാമൂഹ്യ സുരക്ഷ മിഷൻ ഡയറക്ടർ ആയിരുന്ന അഷീൽ കൊവിഡ് പ്രതിരോധ പ്രവർത്തനത്തിന് നേതൃത്വം നൽകിയിരുന്നു. വീണാ ജോർജ് മന്ത്രി ആയപ്പോൾ അഷീലിനെ പയ്യന്നൂർ താലൂക് ആശുപത്രിയിലേക്ക് മാറ്റിയത് വിവാദം ആയിരുന്നു.
കേവലം ഒരു സർക്കാർ ഉദ്യോഗസ്ഥൻ എന്നതിൽ ഉപരിയായി സാമൂഹിക സേവനം സപര്യയാക്കിയ വ്യക്തിയാണ് ഡോക്ടർ മുഹമ്മദ് അഷീൽ. എം ബി ബി എസ് പഠന സമയത്തുതന്നെ ആലപ്പുഴയിലെ വണ്ടാനം മെഡിക്കൽ കോളേജിലെ ബിൽഡിംഗ് അഴിമതി പുറത്തുകൊണ്ടു വരികയും അതിനെ തുടർന്ന് തന്റെ ആറുമാസത്തെ ഹൗസ്സർജൻസി നിർത്തിവെച്ച് ആ ബിൽഡിംഗ് ജോലി മേൽനോട്ടം വഹിച്ച ആളുടെ ചരിത്രം അധികപേർക്ക് പരിചയം ഉണ്ടാകില്ല.
അത് കഴിഞ്ഞു കേരളത്തിന്റെ വടക്കേ അറ്റത്ത് തലമുറകൾക്ക് ദുരിതം വിധിച്ച എൻഡോസൾഫാൻ ദുരിതബാധിതരുടെ കൂടെ ഒരു പ്രധാന സംഘടനയും ഇല്ലാത്തപ്പോൾ പോലും ഒറ്റക്ക് നിന്ന വ്യക്തിയാണ് അദ്ദേഹം. അന്ന് അദ്ദേഹത്തിന്റെ പ്രവർത്തനത്തിന് എതിരെ സുപ്രീംകോടതി വരെ പോയ ബഹുരാഷ്ട്ര കമ്പനിക്ക് തോറ്റു മടങ്ങേണ്ടി വന്നു.
കറങ്ങുന്ന കസേരയും കാറും ഇല്ലാതെ തന്നെ യു എന്നിൽ വരെ വിഷയം അവതരിപ്പിച്ചു സമ്മർദ്ദങ്ങളെയും പ്രലോഭനങ്ങളെയും അതിജീവിച്ച് എൻഡോസൾഫാൻ നിരോധനം യാഥാർഥ്യമാക്കിയ വ്യക്തിത്വം. പൊതുജനാരോഗ്യം എന്ന വിഷയത്തിൽ ശ്രീചിത്രയിൽ നിന്ന് എം പി എച്ച് പഠിച്ചു പാസായത് വെറുതെയല്ല, സമൂഹത്തിന് വേണ്ടി തന്നാൽ കഴിയുന്നത് ചെയ്യാൻ തന്നെ ആണ്. സർവീസിലെ മികച്ച സേവനത്തിന് രണ്ടുതവണയാണ് സർക്കാർ അദ്ദേഹത്തെ ആദരിച്ചത്.