കേരളം
ഡെൽറ്റ പ്ലസ് വകഭേദം; കേരളം അടക്കം മൂന്ന് സംസ്ഥാനങ്ങൾക്ക് കേന്ദ്രത്തിന്റെ ജാഗ്രതാ നിർദ്ദേശം
ഡെൽറ്റ പ്ലസ് വൈറസ് സാന്നിധ്യം കണ്ടെത്തിയ കേരളമുൾപ്പടെയുള്ള മൂന്ന് സംസ്ഥാനങ്ങൾക്ക് കേന്ദ്ര സർക്കാർ ജാഗ്രതാ നിർദേശം നൽകി. ഡെൽറ്റ പ്ലസ് തീവ്ര വ്യാപന ശേഷിയുള്ള വകഭേദമെന്ന് ആരോഗ്യ മന്ത്രാലയം മുന്നറിയിപ്പ് നൽകി. കേരളത്തിന് പുറമെ മഹാരാഷ്ട്ര, മധ്യപ്രദേശ് സംസ്ഥാനങ്ങൾക്കാണ് കേന്ദ്രത്തിന്റെ ജാഗ്രതാ നിർദ്ദേശം.
കേരളത്തിൽ പാലക്കാടും പത്തനംതിട്ടയിലും കൊവിഡിന്റെ ഡെൽറ്റ പ്ലസ് വകഭേദം കണ്ടെത്തിയെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. പരിശോധന കൂട്ടി ക്വാറന്റൈൻ കർശനമാക്കി രോഗ വ്യാപനം തടയാനാണ് കേന്ദ്രം ചീഫ് സെക്രട്ടറിമാരോട് ആവശ്യപ്പെട്ടത്. പത്തനംതിട്ടയിൽ നാല് വയസുകാരനും പാലക്കാട് രണ്ട് പേർക്കുമാണ് കേരളത്തിൽ ഡെൽറ്റ പ്ലസ് വൈറസിന്റെ സാന്നിധ്യം സ്ഥിരീകരിച്ചത്.
മഹാരാഷ്ട്രയിലും നേരത്തെ കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നു. പത്തനംതിട്ട കടപ്ര പഞ്ചായത്തിലാണ് നാല് വയസുകാരന് രോഗം സ്ഥിരീകരിച്ചത്. ജില്ലയിൽ കൂടുതൽ ജാഗ്രത വേണമെന്നു കലക്ടർ ഡോ. എൻ തേജ് ലോഹിത് റെഡ്ഡി അറിയിച്ചു. കടപ്ര പഞ്ചായത്തിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താനും കലക്ടർ നിർദേശിച്ചു. പാലക്കാട് രണ്ട് പേർക്കാണ് ഡെൽറ്റ പ്ലസ് സ്ഥിരീകരിച്ചത്. ഡൽഹിയിൽ നടത്തിയ പരിശോധനയിലാണ് പുതിയ വൈറസ് വകഭേദം കണ്ടെത്തിയത്.
അതേസമയം ഇന്ത്യയിൽ കൊവിഡ് രണ്ടാം തരംഗത്തിന് കാരണമായെന്ന് കരുതുന്ന കൊറോണ വൈറസിന്റെ ഡെൽറ്റ വകഭേദമായ ഡെൽറ്റ പ്ലസ് അതീവ അപകടകാരിയാണെന്ന് എയിംസ് മേധാവി ഡോ.രൺദീപ് ഗുലേരിയ. ബ്രിട്ടനിൽ മൂന്നാം തരംഗത്തിന് കാരണമായ ഈ വകഭേദത്തെക്കുറിച്ച് പഠിച്ച് അതിന്റെ അടിസ്ഥാനത്തിൽ പ്രതിരോധം തീർക്കമെന്നും അദ്ദേഹം പറഞ്ഞു.