കേരളം
സർക്കാർ ജീവനക്കാർക്ക് താമസിക്കുന്ന പ്രദേശത്ത് കൊവിഡ് ഡ്യൂട്ടി
സംസ്ഥാനത്ത് കൊവിഡ് വ്യാപന സാഹചര്യത്തിൽ ഓരോ തദ്ദേശ സ്ഥാപനത്തിന്റെയും പരിധിയിൽ താമസിക്കുന്ന എല്ലാ സർക്കാർ ജീവനക്കാരെയും അധ്യാപകരെയും കൊവിഡ് പ്രതിരോധ ജോലിക്ക് നിയോഗിക്കും. തദ്ദേശസ്ഥാപനങ്ങളുടെ പരിധിയിൽ താമസിക്കുന്ന ജീവനക്കാരുടെ പട്ടിക തയ്യാറാക്കിത്തുടങ്ങി. അതത് ജീവനക്കാരുടെ വകുപ്പുതലവന്മാരെ അറിയിച്ചശേഷം തദ്ദേശസ്ഥാപന മേധാവികൾ ഇവർക്ക് കൊവിഡ് ജോലി നൽകും.
സർക്കാർ ഓഫീസുകളിൽ ഹാജർ നില 25 ശതമാനമായി ചുരുക്കിയതോടെ ഒട്ടുമിക്ക ജീവനക്കാരും വർക്ക് ഫ്രം ഹോമിലാണ്. കൊവിഡ് വ്യാപനം രൂക്ഷമായതോടെ പ്രതിരോധ പ്രവർത്തനത്തിന് ആൾ ക്ഷാമമുള്ളതിനാലാണ് ഇത്തരത്തിൽ സർക്കാർ ഉത്തരവിറക്കിയത്. ആദ്യം തദ്ദേശസ്ഥാപനങ്ങളുമായി ബന്ധപ്പെട്ടതോ അനുബന്ധ വകുപ്പുകളിലുള്ളവരെയോ ആണ് പരിഗണിക്കുക.
തുടർന്ന് മറ്റു വകുപ്പുകളിലെ ജീവനക്കാരെയും അധ്യാപകരെയും അവരുടെ തദ്ദേശ സ്ഥാപന പരിധിക്കുള്ളിൽ നോഡൽ ഓഫീസർ തുടങ്ങിയ ചുമതല നൽകും. എല്ലാതലത്തിലും തദ്ദേശ സ്ഥാപനങ്ങൾക്ക് സഹായം ഉറപ്പാക്കുകയാണ് ലക്ഷ്യം. പുതിയ ഉത്തരവു പ്രകാരം ആർക്കും കൊവിഡ് ഡ്യുട്ടിയിൽനിന്ന് ഒഴിവാകാനാവില്ല.
ഡി.സി.സി., സി.എഫ്.എൽ.ടി.സി., സമൂഹ അടുക്കള, അതിഥി തൊഴിലാളികളുടെ പുനരധിവാസം എന്നിവയുടെ മേൽനോട്ടത്തിനെങ്കിലും മറ്റു വിഭാഗം ജീവനക്കാരുടെ കൂടുതൽ പങ്കാളിത്തം ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് തദ്ദേശവകുപ്പ് ജീവനക്കാരുടെ സംഘടനകൾ സർക്കാരിനെ സമീപിച്ചിരുന്നു.