കേരളം
വാരാന്ത്യ നിയന്ത്രണം; ഇടുക്കിയിലെ അതിർത്തി ചെക്ക് പോസ്റ്റുകളിലും പരിശോധന ശക്തമാക്കി പൊലീസ്
കൊവിഡ് വ്യാപനത്തെ തുടർന്ന് ഞായറാഴ്ചകളിൽ ഏർപ്പെടുത്തിയി നിയന്ത്രണത്തിന്റെ ഭാഗമായി ഇടുക്കിയിലെ അതിർത്തി ചെക്ക് പോസ്റ്റുകളിലും പൊലീസ് പരിശോധന ശക്തമാക്കി. കുമളി, കമ്പംമെട്ട്, ബോഡിമെട്ട്, ചിന്നാർ എന്നിവിടങ്ങളിലാണ് പരിശോധന നടക്കുന്നത്. കഴിഞ്ഞയാഴ്ചത്തേതിൽ നിന്ന് വ്യത്യസ്തമായി തമിഴ് നാട്ടിൽ നിന്ന് വരുന്ന വാഹനങ്ങളുടെ എണ്ണത്തിൽ കുറവുണ്ട്. ചരക്ക് വാഹനങ്ങളും അത്യാവശ്യ യാത്രക്കാരും മാത്രമാണ് ഇതുവഴി എത്തുന്നത്.
കേരളത്തിൽ ഇന്ന് ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണങ്ങളുള്ളതിനാൽ വാളയാര്‍ അതിര്‍ത്തിയിലും കേരള പൊലീസ് കര്‍ശന പരിശോധന നടത്തുന്നുണ്ട്. തമിഴ്നാട്ടിലെ വാരാന്ത്യ ലോക്ക്ഡൗൺ ഒഴിവാക്കിയതോടെ കേരളത്തിലേക്ക് കൂടുതൽ പേരെത്താൻ സാധ്യയുള്ളതിനാലാണ് പരിശോധന കർശനമാക്കിയിരിക്കുന്നത്. അടിയന്തര ആവശ്യങ്ങൾക്കല്ലാത്തവരെ കേരളത്തിലേക്ക് കടത്തിവിടില്ലെന്നാണ് പാലക്കാട് ജില്ലാ ഭരണകൂടം അറിയിച്ചിരിക്കുന്നത്. അതേസമയം പാലക്കാട് നിന്ന് ഓരോ മണിക്കൂര്‍ ഇടവിട്ടാകും പ്രധാന സ്ഥലങ്ങളിലേക്ക് കെഎസ്ആര്‍ടിസി ബസുകൾ സര്‍വ്വീസ് നടത്തുക.
കൊവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് ഇന്ന് കർശന നിയന്ത്രണങ്ങൾ. തീവ്ര കൊവിഡ് വ്യാപനം കണക്കിലെടുത്ത് ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. അവശ്യസർവീസുകൾ മാത്രമേ അനുവദിക്കൂ. ആൾക്കൂട്ടം കൾശനമായി നിയന്ത്രിക്കും. പൊലീസ് പരിശോധന അർദ്ധരാത്രി വരെ തുടരും. അവശ്യയാത്രകള്‍ മാത്രമേ അനുവദിക്കൂ. യാത്ര ചെയ്യുന്നവര്‍ രേഖകള്‍ കയ്യില്‍ കരുതണം. പഴം, പച്ചക്കറി, മത്സ്യം, മാംസം, ഭക്ഷ്യവസ്തുക്കൾ വിൽക്കുന്ന കടകൾക്കും രാവിലെ ഏഴ് മുതൽ രാത്രി ഒമ്പത് വരെ പ്രവർത്തിക്കാം.
ഹോട്ടലുകളും ബേക്കറികളും തുറക്കാമെങ്കിലും ഇരുന്ന് കഴിക്കാനാകില്ല. പാര്‍സലും ഹോം ഡെലിവറിയും അനുവദിക്കും. ദീര്‍ഘദൂര ബസ്സുകളും ട്രെയിനുകളും ഓടുന്നതിന് നിയന്ത്രണം ബാധകമല്ല. മൂന്‍കൂട്ടി ബുക്ക് ചെയ്ത വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കും ഹോട്ടലുകളിലേക്കും പോകുന്നവരെ തടയില്ല. മാളുകളും തിയേറ്ററുകളും പ്രവർത്തിക്കില്ല.