Covid 19
കോവിഡ്: പോരാടി വയനാട്, ഇടുക്കി; തുണയായത് കര്‍ശന ജാഗ്രത
കേരളത്തിലെ ഭൂരിഭാഗം ജില്ലകളും കോവിഡ് വ്യാപനത്തില്‍ ശ്വാസം മുട്ടുമ്പോള്‍ രോഗപ്രതിരോധത്തില്‍ കടിഞ്ഞാണ്‍ ഉറപ്പിക്കുന്ന ‘ഹൈറേഞ്ച്’ പ്രകടനവുമായി രണ്ട് ജില്ലകള്‍. പിന്നിട്ട മാസങ്ങളില്‍ ഏറ്റവും അധികം പേര്‍ പുറത്തുനിന്നെത്തിയ വയനാട്, ഇടുക്കി ജില്ലകളാണ് കോവിഡിനെ നിയന്ത്രിച്ചു മുന്നോട്ടുപോകുന്നത്.
സംസ്ഥാനത്ത് കോവിഡ് വ്യാപനം ആരംഭിച്ച സമയത്ത് ഏറ്റവും കൂടുതല്‍ ആശങ്കപ്പെട്ട ജില്ലകളായിരുന്നു ഇവ. എസ്റ്റേറ്റ് പാടികളിലും ആദിവാസി കോളനികളിലുമായി ആളുകള്‍ തിങ്ങിപ്പാര്‍ക്കുന്ന രണ്ട് ജില്ലകളിലും കോവിഡ് വ്യാപനം വലിയ പ്രത്യാഘാതമുണ്ടാക്കുമെന്നായിരുന്നു ആദ്യമുയര്‍ന്ന ആശങ്ക.
തമിഴ്നാട്ടിലും കര്‍ണാടകയിലും കോവിഡ് രൂക്ഷമായതും ഈ രണ്ട് ജില്ലകളിലെയും ആരോഗ്യപ്രവര്‍ത്തകരുടെ ആശങ്ക വര്‍ധിപ്പിച്ചു. തമിഴ്നാടും കര്‍ണാടകയുമായി വയനാട് ജില്ല അതിര്‍ത്തി പങ്കിടുന്നതും തമിഴ്നാടുമായി ഏറ്റവും അടുത്ത ബന്ധം പുലര്‍ത്തുന്ന ജില്ലയാണ് ഇടുക്കിയെന്നതുമായിരുന്നു ഇതിനു പിന്നില്‍. എന്നാല്‍ മറ്റു ജില്ലകളില്‍ നിന്നെല്ലാം വിഭിന്നമായി കോവിഡ് വ്യാപനത്തെ മികച്ച രീതിയില്‍ പ്രതിരോധിക്കാന്‍ ഈ ജില്ലകള്‍ക്കായി.
വയനാട്, ഇടുക്കി ജില്ലകളുടെ ഭൂപ്രകൃതിയും ജീവിതരീതിയുമാണ് കോവിഡ് വ്യാപനത്തെ മെച്ചപ്പെട്ട തരത്തില്‍ ചെറുക്കാന്‍ സഹായകമായതെന്നാണ് ആരോഗ്യമേഖലയിലെ വിദഗ്ധരുടെ വിലയിരുത്തല്‍. വലിയ പട്ടണങ്ങള്‍ ഇല്ലാതിരുന്നതും പട്ടണങ്ങളെ ആശ്രയിച്ച് ജോലി ചെയ്ത്് ജീവിക്കുന്നവര്‍ കുറവായതും കോവിഡ് വ്യാപനം ചെറുക്കാന്‍ സഹായകമായി.
വിവാഹം, പൊതു പരിപാടികള്‍, ആരാധനാലയങ്ങള്‍ തുടങ്ങിയവയ്ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയതോടെ ആളുകള്‍ കൂട്ടംകൂടുന്നതിനുള്ള സാഹചര്യം തീര്‍ത്തും ഇല്ലാതായി. സംസ്ഥാന-ജില്ലാ അതിര്‍ത്തികള്‍ പൂര്‍ണമായും അടച്ചു. അതിര്‍ത്തി കടന്നെത്തുന്നവരെ പരിശോധനയ്ക്ക് വിധേയമാക്കുകയും വിവരങ്ങള്‍ ശേഖരിച്ചുവയ്ക്കുകയും ചെയ്തു.
രോഗലക്ഷണമുള്ളവരെ ഉടന്‍ തന്നെ കോവിഡ് സെന്ററുകളിലേക്ക് മാറ്റാനുള്ള ജാഗ്രതയും തുണയായി. മതിയായ രേഖകളില്ലാതെ എത്തിയ ആളുകളെ മടക്കി അയച്ചു. ഈ രീതിയില്‍ കര്‍ക്കശ നിയന്ത്രണങ്ങളായിരുന്നു ഇരു ജില്ലകളിലും നടപ്പാക്കിയത്.
ലോക്ഡൗണ്‍ നിയന്ത്രണം നീക്കിയപ്പോഴും ആരോഗ്യപ്രവര്‍ത്തകരും ജില്ലാ ഭരണകൂടവും ജാഗ്രത തുടര്‍ന്നു. ആര്‍ക്കെങ്കിലും കോവിഡ് പിടിപെട്ടാല്‍ ഉടന്‍ തന്നെ കണ്ടെത്തി ആ പ്രദേശം കണ്ടെയ്ന്‍മെന്റ് സോണാക്കി പ്രഖ്യാപിക്കുകയും ചെയ്തു. മാനന്തവാടി, ബത്തേരി തുടങ്ങിയ സ്ഥലങ്ങള്‍ പലതവണ കണ്ടെയ്ന്‍മെന്റ് സോണാക്കി പ്രഖ്യാപിച്ചു.
മാര്‍ച്ച് 25 നാണ് ഇടുക്കി ജില്ലയില്‍ ആദ്യമായി കോവിഡ് സ്ഥിരീകരിച്ചത്. മൂന്നാറിലെത്തിയ ബ്രിട്ടിഷ് പൗരനായിരുന്നു രോഗം. പിന്നീട് ചെറുതോണിയിലെ കോണ്‍ഗ്രസ് നേതാവ് എ.പി.ഉസ്മാനും രോഗം കണ്ടെത്തി. ഇദ്ദേഹത്തില്‍ നിന്ന് എട്ടോളം പേര്‍ക്ക് രോഗം പടര്‍ന്നു. നിരവധി പേരുമായി സമ്പര്‍ക്കമുണ്ടായിരുന്ന ഉസ്മാന് കോവിഡ് സ്ഥിരീകരിച്ചത് ജില്ലയെ ആശങ്കയിലാക്കി. എന്നാല്‍ ഒരാഴ്ചയ്ക്കു ശേഷം ഏപ്രില്‍ നാലിന് ജില്ലയിലെ 10 കോവിഡ് ബാധിതരും രോഗമുക്തരായി, ജില്ല ഗ്രീന്‍ സോണായി പ്രഖ്യാപിച്ചു.
ഏപ്രില്‍ 22ന് ഇടുക്കിയില്‍ വീണ്ടും കോവിഡ് സ്ഥിരീകരിച്ചു. ഡല്‍ഹിയില്‍ നിന്നും ടാക്സിയില്‍ കമ്പംമേട് വഴി എത്തിയ ദമ്പതികള്‍ക്കായിരുന്നു രോഗബാധ. പിന്നീടുള്ള ദിവസങ്ങളില്‍ 12 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതിനിടെ വനിത ഡോക്ടര്‍ക്കും രോഗം ബാധിച്ചു. ലോക്ഡൗണ്‍ പ്രഖ്യാപിച്ചപ്പോള്‍ തമിഴ്നാട്ടില്‍ നിന്നും കാട്ടുവഴിയിലൂടെ ആളുകള്‍ എത്താന്‍ തുടങ്ങിയതായിരുന്നു ജില്ല നേരിട്ട ഏറ്റവും വലിയ വെല്ലുവിളി.
കോവിഡ് വ്യാപനത്തെ ചെറുക്കാന്‍ ഇടുക്കി ജില്ലയുടെ ഭൂപ്രകൃതി ഒരു പരിധി വരെ തുണച്ചുവെന്ന് ജില്ല മെഡിക്കല്‍ ഓഫിസര്‍ ഡോ. എന്‍. പ്രിയ പറഞ്ഞു. മറ്റുജില്ലകളെ അപേക്ഷിച്ച് ആളുകള്‍ കൂട്ടംകൂടുന്ന സാഹചര്യം കുറവാണ്. ലോക്ഡൗണ്‍ നടപ്പാക്കിയപ്പോള്‍ ഏര്‍പ്പെടുത്തിയ യാത്രാനിയന്ത്രണങ്ങള്‍ ശക്തമായി പാലിച്ചു. പുറത്തുനിന്നും ആളുകള്‍ വന്നപ്പോഴും നിയന്ത്രണങ്ങള്‍ ശക്തമായിരുന്നു. കൃത്യമായി രേഖകളുണ്ടായിരുന്നവരെ മാത്രമാണ് ജില്ലയ്ക്കകത്തേക്ക് പ്രവേശിപ്പിച്ചത്.
സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ച അവസാന ജില്ലകളിലൊന്നാണ് വയനാട്. മാര്‍ച്ച് 26 നായിരുന്നു ജില്ലയില്‍ ആദ്യമായി കോവിഡ് സ്ഥിരീകരിച്ചത്. ലോക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ വയനാട് ജില്ലയിലേക്കുള്ള എല്ലാ വഴികളും പൂര്‍ണമായി അടച്ചു. നാല് ചുരങ്ങളും കര്‍ണാടകത്തിലേക്കും തമിഴ്നാട്ടിലേക്കുമുള്ള വഴികളും അടച്ചതോടെ മറ്റു ജില്ലകളുമായും സംസ്ഥാനങ്ങളുമായും യാതൊരു ബന്ധവും ഇല്ലാതായി.
ഈ അടച്ചുപൂട്ടല്‍ ഏറെ ബുദ്ധിമുട്ടുണ്ടാക്കിയെങ്കിലും കോവിഡ് ബാധിതരുടെ എണ്ണം നാമമാത്രമായി നിലനിര്‍ത്താന്‍ സാധിച്ചു. പല ദിവസങ്ങളിലും ഒരു രോഗി പോലും ഉണ്ടായിരുന്നില്ല. എന്നിട്ടും നിയന്ത്രണങ്ങള്‍ കര്‍ക്കശനമായി തുടര്‍ന്നു. ആദിവാസി കോളനികളില്‍ രോഗം വ്യാപിക്കാതിരിക്കാന്‍ പ്രത്യേക മുന്‍കരുതലുകള്‍ സ്വീകരിച്ചു.
ഏപ്രില്‍ 14 ആയപ്പോഴേക്കും തുടര്‍ച്ചയായി രണ്ടാഴ്ച ഒരു രോഗി പോലും ഇല്ലാത്ത രാജ്യത്തെ 25 ജില്ലകളില്‍ ഒന്നായി വയനാട് മാറി. ഇതോടെ നിയന്ത്രണങ്ങള്‍ക്ക് ഇളവ് അനുവദിച്ചു. എന്നാല്‍ ഇതര സംസ്ഥാനത്തുള്ളവര്‍ക്കും വിദേശത്തുള്ളവര്‍ക്കും തിരിച്ചു വരാമെന്നായതോടെ വെല്ലുവിളി വര്‍ധിച്ചു. വയനാട് ജില്ലയില്‍ നിന്നും ആയിരക്കണക്കിനാളുകളാണ് ബെംഗളൂരുവിലും മൈസൂരുവിലും ജോലി ചെയ്തിരുന്നത്.
തിരിച്ചു വരുന്നവരെ കൃത്യമായി നിരീക്ഷിക്കാനും ക്വാറന്റീന്‍ ചെയ്യാനും തുടക്കത്തിലെ സാധിച്ചു. ജൂണ്‍ അവസാന ആഴ്ചയിലാണ് ജില്ല ഏറ്റവും വലിയ വെല്ലുവിളി നേരിട്ടത്. വാളാട് വിവാഹത്തില്‍ പങ്കെടുത്തവര്‍ക്ക് കൂട്ടത്തോടെ കോവിഡ് പിടിപെട്ടത് കാര്യങ്ങള്‍ കൈവിട്ടു പോകുമെന്ന അവസ്ഥയിലെത്തിച്ചു.
ഇതോടെ മാനന്തവാടി നഗരസഭ, എടവക, തൊണ്ടര്‍നാട്, തവിഞ്ഞാല്‍ പഞ്ചായത്തുകള്‍ പൂര്‍ണമായും അടച്ചു. ഈ ചെറിയ പ്രദേശത്ത് ദിവസവും അന്‍പതോളം പേര്‍ക്കു കോവിഡ് സ്ഥിരീകരിച്ചു. ക്ലസ്റ്റര്‍ രൂപപ്പെട്ടതോടെ നിയന്ത്രണങ്ങള്‍ കടുപ്പിക്കുകയും പരിശോധനകള്‍ വര്‍ധിപ്പിക്കുകയും ചെയ്തു.
ഒരുമാസത്തിനുശേഷമാണ് കോവിഡ് ക്ലസ്റ്ററില്‍ നിന്നും വാളാട് മുക്തമായത്. പിന്നീട് ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ നീക്കി വ്യാപാര സ്ഥാപനങ്ങള്‍ തുറക്കുകയും ബസ് സര്‍വീസ് ആരംഭിക്കുകയും ചെയ്തപ്പോള്‍ ആളുകള്‍ ജാഗ്രത കൈവിട്ടില്ല. ചെറിയ കടകളിലുള്‍പ്പെടെ സന്ദര്‍ശകരുടെ പേരുവിവരങ്ങള്‍ രേഖപ്പെടുത്തിവയ്ക്കുകയും സാമൂഹികാകലം പാലിച്ചുകൊണ്ടുമാത്രം പ്രവര്‍ത്തിക്കുകയും ചെയ്തു.