കേരളം
നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ നൽകിയേക്കും; കൊവിഡ് അവലോകന യോഗം ഇന്ന്
സംസ്ഥാനത്തെ കൊവിഡ് സാഹചര്യം വിലയിരുത്താൻ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ ഇന്ന് അവലോകന യോഗം ചേരും. നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ നൽകിയേക്കും.ഹോട്ടലുകളിൽ ഇരുന്ന് ഭക്ഷണം കഴിക്കാൻ അനുമതി നൽകുന്ന കാര്യത്തിൽ തീരുമാനം ഉണ്ടാകും.
വൈകുന്നേരം 3.30-നാണ് യോഗം. ജനസംഖ്യാധിഷ്ഠിത രോഗവ്യാപന അനുപാതം എട്ടിനു മുകളിലുള്ള തദ്ദേശ വാർഡുകളിൽ നിയന്ത്രണങ്ങൾ തുടരും. എന്നാൽ മറ്റിടങ്ങളിൽ ഹോട്ടലുകൾക്ക് ഇളവുകൾ അനുവദിച്ചേക്കും. കടകളുടെ പ്രവർത്തനസമയം രാത്രി പത്തുവരെയാക്കുന്നതും പരിഗണനയിലുണ്ട്. രോഗസ്ഥിരീകരണ നിരക്ക് 18 ശതമാനത്തിനു മുകളിൽ തുടരുകയാണെങ്കിലും തിയേറ്ററുകൾ തുറക്കണമെന്നും ബസുകളിൽ നിന്ന് യാത്രചെയ്യാൻ അനുമതി നൽകണമെന്നുമുള്ള ആവശ്യങ്ങൾ നിലവിലുണ്ട്.
കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ആളുകളെ ഹോട്ടലുകളിൽ ഇരുത്തി ഭക്ഷണം നൽകാൻ അനുവദിക്കണമെന്ന് ഹോട്ടൽ ഉടമകളുടെ സംഘടനകൾ സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ തൽക്കാലം ഇത് അനുവദിച്ചേക്കില്ല.ബാറുകൾ തുറക്കുന്ന കാര്യത്തിലും ഇന്ന് തീരുമാനമെടുക്കില്ല.സിനിമ തിയേറ്ററുകൾ ഉടൻ തുറന്നേക്കില്ല. എന്നാൽ കടകളുടെ പ്രവർത്തന സമയം കൂട്ടുന്നത് ആലോചനയിലാണ്. നിലവിൽ ഒൻപതുമണി വരെയാണ് കടകൾ പ്രവർത്തിക്കുന്നത്. ഐപിആർ അടിസ്ഥാനമാക്കിയുള്ള വാർഡുകളുടെ അടച്ചിടൽ തുടരണമോ എന്നും യോഗത്തിൽ ചർച്ച ചെയ്യും.