കേരളം
മൂന്നാം തരംഗത്തിന്റെ പേരില്‍ പ്രചരിക്കുന്ന സന്ദേശങ്ങള്‍ വ്യാജമാണെന്ന് ഡോ.പി.പി. വേണുഗോപാലന്‍
എമർജൻസി മെഡിസിൻ വിദഗ്ധൻ ഡോ.പി.പി. വേണുഗോപാലന്റെ പേരിൽ വാട്സ്അപ്പിൽ വ്യാജ സന്ദേശം. കോവിഡ് മൂന്നാം തരംഗത്തെക്കുറിച്ചാണ് ഡോക്ടറുടെ പേരിൽ വ്യാജ സന്ദേശം ഷെയർ ചെയ്യുന്നത്. ഈ സന്ദേശം തെറ്റാണെന്നും ഇത്തരമൊരു സന്ദേശം താൻ നൽകിയിട്ടില്ലെന്നും ആരും അവ ഷെയർ ചെയ്യരുതെന്നും അദ്ദേഹം അറിയിച്ചു. ‘എന്റെ പേരും സ്ഥാപനത്തിന്റെ പേരും ഉപയോഗിച്ച് വാട്സാപ്പിൽ കോവിഡിന്റെ മൂന്നാം തരംഗത്തപറ്റി തെറ്റായ വാർത്ത പ്രചരിക്കുന്നുണ്ട, അത് വൈറലാണ്. ഇതിലുള്ള കാര്യങ്ങളൊന്നും ശാസ്ത്രീയമായ അടിത്തറയുള്ളവയല്ല.
ഈ സന്ദേശം പരത്തുന്നവർ എന്റെയും സ്ഥാപനത്തിന്റെയും പേര് ദുരുപയോഗം ചെയ്യുകയാണ് ചെയ്യുന്നത്. ഇത് വ്യാജമാണ്.’ അദ്ദേഹം പറയുന്നു. മൂന്നാം തരംഗം അപ്ഡേറ്റ് എന്ന രീതിയിലാണ് സന്ദേശം പ്രചരിക്കുന്നത്. ചുമയോ പനിയോ ഇല്ലെന്നും മരണനിരക്ക് കൂടുമെന്നും പരിശോധനയിൽ അറിയാൻ കഴിയില്ലെന്നുമാണ് വ്യാജ സന്ദേശത്തിന്റെ ഉള്ളടക്കം.
കേരളത്തിൽ ദിവസവും 30000 ത്തോളം കോവിഡ് കേസുകൾ വരെ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. ഇന്നത്തെ സാഹചര്യത്തിൽ ആളുകളുടെ ഇടയിൽ ആവശ്യമില്ലാത്ത ഒരു ഭീതിയും മറ്റും പരത്താൻ ഈ മെസേജുകൾ ഇടയാക്കുമെന്നും ഡോക്ടർ അറിയിച്ചു. മൂന്നാം തരംഗം തുടങ്ങിയോ എന്നതുപോലും ഉറപ്പായിട്ടില്ലെന്നും, ഇപ്പോഴും രണ്ടാം തരംഗം തന്നെയാണ് തുടരുന്നതെന്നുമാണ് അദ്ദേഹം പറയുന്നത്. സന്ദേശത്തിനെതിരെ സൈബർ പോലീസിന് പരാതി നൽകിയിട്ടുണ്ട്.
കൊറോണയെ നേരിടാൻ ആദ്യം മുതലേ വിദഗ്ധർ നൽകുന്ന മാർഗനിർദേശങ്ങളാണ് ഇപ്പോഴും സ്വീകരിക്കേണ്ടത് എന്നും ഡോ. വേണുഗോപാലൻ. വാക്സിൻ സ്വീകരിക്കുക, പിന്നെ ആദ്യം മുതലേ നിർദേശിച്ചിരിക്കുന്ന സാമൂഹിക അകലം, മാസ്ക്, കൈകഴുകൽ എന്നിവ പാലിക്കുക എന്നിവയാണ് അത്. കോഴിക്കോട് ആസ്റ്റർ മിംസിലെ എമർജൻസി മെഡിസിൻ വിഭാഗം മേധാവിയാണ് ഡോ.പി.പി വേണുഗോപാലൻ.