രാഷ്ട്രീയം
ചെറിയാൻ ഫിലിപ്പ് വീണ്ടും കോൺഗ്രസിൽ
20 വർഷത്തിന് ശേഷം കോൺഗ്രസിലേക്ക് മടങ്ങി ചെറിയാൻ ഫിലിപ്പ്. തിരുവനതപുരത്ത് നടന്ന വാർത്താ സമ്മേളനത്തിലാണ് അദ്ദേഹം തന്റെ മടങ്ങി വരവ് പ്രഖ്യാപിച്ചത്. ഇന്ത്യൻ ദേശീയത നിലനിർത്തുന്നത് ഇന്ത്യൻ നാഷണൽ കോൺഗ്രസ്സാണെന്നും രാജ്യസ്നേഹമുള്ള വ്യക്തിയെന്ന നിലയിൽ കോൺഗ്രസിലേക്ക് മടങ്ങുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഇന്നലെ കെപിസിസി അധ്യക്ഷൻ പാർട്ടിയിലേക്ക് ക്ഷണിച്ചെന്നും അദ്ദേഹം വ്യക്തമാക്കി. തന്റെ അധ്വാനത്തിന്റെ മൂലധനം കോൺഗ്രസ്സിലുണ്ടെന്നും ചെറിയാൻ ഫിലിപ്പ് പറഞ്ഞു.
2001 ൽ ജയസാധ്യത ഇല്ലാത്ത സീറ്റ് നൽകിയതിൽ പ്രതിഷേധിച്ചായിരുന്നു ചെറിയാൻ കോൺഗ്രസ് വിട്ടത്. തുടർന്ന് ഇടത് സഹയാത്രികനായി. 2001 ൽ ഉമ്മൻചാണ്ടിക്കെതിരെ പുതുപ്പള്ളിയിലും, 2006 ൽ ജോസഫ് എം പുതുശ്ശേരിക്കെതിരെ കല്ലൂപ്പാറയിലും ഇടത് സ്ഥാനാർഥിയായി മത്സരിച്ചെങ്കിലും പരാജയപ്പെട്ടു.
ചെറിയാൻ ഫിലിപ്പ് കോൺഗ്രസിലേക്ക് മടങ്ങുന്നതിനു മുൻപായി എ കെ ആന്റണിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. സഹോദരനെ പോലെയെന്നും കോൺഗ്രസിലേക്ക് മടങ്ങി വരുന്നതിൽ സന്തോഷമുണ്ടെന്നും എ കെ ആന്റണി പ്രതികരിച്ചു. ചെറിയാൻ ഒരിക്കൽ പോലും സിപിഎമ്മിൽ അംഗത്വമെടുത്തിട്ടില്ലെന്നും അദ്ദേഹത്തിന് ഉപദേശത്തിന്റെ ആവശ്യമില്ലെന്നും എ കെ ആന്റണി കൂട്ടിച്ചേർത്തു. എന്ത് പദവി നൽകണമെന്ന് കെപിസിസി തീരുമാനിക്കുമെന്ന് രാജ്യസഭാംഗമാക്കുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
ചെറിയാൻ ഫിലിപ്പിനെ കോൺഗ്രസിലേക്ക് സ്വാഗതം ചെയ്ത് പ്രമുഖ നേതാക്കൾ രംഗത്തെത്തിയിരുന്നു. ഉമ്മൻചാണ്ടിയുമായി വേദി പങ്കിടുകയും ചെയ്തിരുന്നു. ചെറിയാന്‍ ഫിലിപ്പിന്‍റെ രണ്ട് പതിറ്റാണ്ട് കാലത്തെ ഇടത് സഹവാസത്തിനാണ് അവസാനമാകുന്നത്. രാജ്യസഭാ സീറ്റ് ലഭിക്കാത്തതിന് പിന്നാലെ അദ്ദേഹം സി.പി.എം നേതൃത്വവുമായി അകന്നു തുടങ്ങിയിരുന്നു. ഖാദി ബോർഡ് വൈസ് ചെയര്‍മാനായി നിയമിച്ചെങ്കിലും ഏറ്റെടുക്കാന്‍ തയ്യാറായില്ല. മഴക്കെടുതിയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയെ ലക്ഷ്യമിട്ട് വിമര്‍ശനവും ഉയര്‍ത്തിയിരുന്നു.
കോണ്‍ഗ്രസിലേക്കുള്ള മടങ്ങി വരുന്നതിന്റെ സൂചനകൾ നേരത്തെ തന്നെ ചെറിയാന്‍ ഫിലിപ്പ് നൽകിയിരുന്നു. മുസ്ലിംലീഗ് നേതാവായിരുന്ന അവുക്കാദര്‍കുട്ടി നഹയുടെ പേരിലുള്ള പുരസ്‌കാരം മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടയിൽ നിന്ന് ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു അദ്ദേഹം. അതേ സമയം ചെറിയാന്‍ ഫിലിപ്പ് കോണ്‍ഗ്രസ് വിടാന്‍ ഇടയായതിന്റെ ഉത്തരവാദിത്വം ഉമ്മന്‍ചാണ്ടി ഏറ്റെടുത്തു.
ഇപ്പോഴും തന്റെ രക്ഷകര്‍ത്താവ് ഉമ്മന്‍ചാണ്ടിയാണെന്നായിരുന്നു ചെറിയാന്‍ ഫിലിപ് പ്രതികരിച്ചത്. ‘ഉമ്മന്‍ചാണ്ടിയുടെ രക്ഷാകര്‍തൃത്വം ഇനിയും തനിക്ക് വേണം. അന്ന് അദ്ദേഹം എന്റെ രക്ഷകര്‍ത്താവായിരുന്നു. പിന്നീട് അദ്ദേഹത്തിന് എതിരെ മത്സരിച്ചു. അദ്ദേഹം തന്നെയാണ് ഇപ്പോഴും എന്റെ രക്ഷകര്‍ത്താവ് എന്ന് ഇപ്പോള്‍ മനസിലായി. എടുത്തുചാട്ടക്കാരന്റെ എല്ലൊടിച്ചേ വിടൂ വിധി എന്ന ചൊല്ല് തന്റെ കാര്യത്തില്‍ യാഥാര്‍ഥ്യമായി’- ചെറിയാന്‍ ഫിലിപ്പിന്റെ വാക്കുകള്‍ ഇങ്ങനെ..
സിപിഎമ്മുമായി അകലുന്നുവെന്ന അഭ്യൂഹങ്ങള്‍ക്കിടെ ചെറിയാന്‍ ഫിലിപ്പ് ഉമ്മന്‍ ചാണ്ടിയുമൊത്ത് പങ്കെടുക്കുന്ന ആദ്യ പൊതുപരിപാടിയായിരുന്നു തിരുവനന്തപുരത്ത് നടന്നത്. ‘രണ്ട് പതിറ്റാണ്ടിന് ശേഷമാണ് ഞങ്ങള്‍ രണ്ടുപേരും ഒരേ വേദിയില്‍ വരുന്നത്. നിലവില്‍ സമാനചിന്താഗതിക്കാരാണ്. ചെറിയാന്‍ ഫിലിപ് കോണ്‍ഗ്രസ് വിടാന്‍ ഇടയായതിന്റെ ഉത്തരവാദിത്തമേല്‍ക്കുന്നു. ചെറിയാന് സീറ്റ് ഉറപ്പാക്കാന്‍ താന്‍ ഉള്‍പ്പെടെയുള്ള നേതൃത്വം ശ്രമിക്കേണ്ടിയിരുന്നു. തനിക്കാണ് തെറ്റുപറ്റിയത്’- ഉമ്മന്‍ചാണ്ടി പറഞ്ഞു