കേരളം
മുഖ്യമന്ത്രി പിണറായി വിജയൻ കൊവിഡ് മുക്തനായി; ഇന്ന് ആശുപത്രി വിടും
മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് നടത്തിയ പരിശോധനയിൽ കൊവിഡ് നെഗറ്റീവായി.അദ്ദേഹം ഇന്ന് ആശുപത്രി വിടും. വൈകിട്ട് 3 മണിക്ക് അദ്ദേഹത്തെ ഡിസ്ചാർജ് ചെയ്യുമെന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് സൂപ്രണ്ട് അറിയിച്ചു. മുഖ്യമന്ത്രിയുടെ മകളും പേരക്കുട്ടിയും ഇന്നലെ കൊവിഡ് നെഗറ്റീവായെങ്കിലും ആശുപത്രിയിൽ തുടരും. ഇന്ന് നടത്തിയ പരിശോധനയിലാണ് മുഖ്യമന്ത്രിക്ക് രോഗം ഭേദമായതായി കണ്ടെത്തിയത്.
അദ്ദേഹത്തിന് ഇപ്പോഴും കൊവിഡ് രോഗലക്ഷണങ്ങളില്ലെന്നും, ആരോഗ്യനില തൃപ്തികരമാണെന്നും മെഡിക്കൽ ബോർഡ് അറിയിച്ചു.പ്രത്യേക മെഡിക്കൽ ബോർഡ് രൂപീകരിച്ചാണ് മുഖ്യമന്ത്രിക്ക് ചികിത്സ നടത്തിയിരുന്നത്. അദ്ദേഹത്തിന്‍റെ ആരോഗ്യനില ചികിത്സയിലുടനീളം തൃപ്തികരമായിരുന്നുവെന്ന് ഡോക്ടർമാർ അറിയിച്ചിരുന്നു.
ആശുപത്രി സൂപ്രണ്ടിൻ്റെ നേതൃത്വത്തിലുള്ള പത്ത് പേരടങ്ങുന്ന സംഘമാണ് മുഖ്യമന്ത്രിയുടെ ചികിത്സകൾക്ക് മേൽനോട്ടം വഹിച്ചിരുന്നത്. മുൻകരുതലുകളുടെ ഭാഗമായി അദ്ദേഹത്തെ സ്‌കാനിങ് അടക്കമുള്ള പരിശോധനകൾക്ക് വിധേയമാക്കിയിരുന്നു.
തെരഞ്ഞെടുപ്പ് കഴിഞ്ഞതിന് പിന്നാലെയാണ് മുഖ്യമന്ത്രിക്ക് കൊവിഡ് സ്ഥിരീകരിച്ചത്. അദ്ദേഹത്തിന്റെ മകള്‍ വീണയ്ക്കും മരുമകൻ മുഹമ്മദ് റിയാസിനും കൊവിഡ് രോഗബാധ സ്ഥിരീകരിച്ചിരുന്നു. അതിന് ശേഷം അദ്ദേഹം പുറത്ത് പരിപാടികളിൽ പോകാതെ ഹോം ക്വാറന്റൈനിലായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് ഫലം പോസിറ്റീവാണെന്ന് കണ്ടെത്തിയത്.