ദേശീയം
വാക്സീന്‍ വിതരണത്തിന് പുതുക്കിയ മാര്‍ഗ്ഗരേഖ പുറപ്പെടുവിച്ച് കേന്ദ്രം
വാക്സീൻ നയത്തിന്‍റെ പുതുക്കിയ മാർഗ്ഗരേഖ കേന്ദ്രം പുറത്തിറക്കി. രോഗികളുടെ എണ്ണവും ജനസംഖ്യയും കണക്കാക്കിയാകും സംസ്ഥാനങ്ങൾക്ക് കേന്ദ്രം വാക്സിൻ വിതരണം ചെയ്യുക. 18നും 44 നും ഇടയിലുള്ളവരിൽ ആര്‍ക്ക് മുൻഗണന നൽകണം എന്ന് സംസ്ഥാനങ്ങൾക്ക് തീരുമാനിക്കാം.
സ്വകാര്യ ആശുപത്രികൾക്ക് വാക്സീൻ നൽകുന്ന കാര്യം കമ്പനികൾക്ക് തീരുമാനിക്കാം. ഇതിന്‍റെ വിലയും കമ്പനികള്‍ക്ക് തീരുമാനിക്കാമെന്നും കേന്ദ്രം വ്യക്തമാക്കി. സ്വകാര്യ ആശുപത്രികളിൽ നിന്ന് വാക്സീൻ സ്വീകരിക്കുന്ന പാവപ്പെട്ടവര്‍ക്ക് ഈ വൗച്ചര്‍ സംവിധാനം നൽകുമെന്ന് കേന്ദ്രം അറിയിച്ചു.
അതേസമയം കൂടുതൽ വാക്സീനുകൾ എത്തുന്നതോടെ ജൂലൈ പകുതിയോടെ പ്രതിദിനം ഒരു കോടി ഡോസ് വിതരണം ചെയ്യാനാണ് കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ജൂലൈയിൽ ഏകദേശം 20 കോടി ഡോസ് വാക്സീൻ (10 കോടി കോവിഷീൽഡ്, 7.5 കോടി കോവാക്സിൻ, 2.5 കോടി സ്പുട്നിക്) ലഭ്യമാക്കുമെന്നാണ് നിലവിലെ കണക്ക്.
ഓഗസ്റ്റില്‍ 25 കോടി ഡോസ് ലഭ്യമാക്കാനാണ് പദ്ധതി. സർക്കാർ വഴിയുള്ള കോവിഡ് പ്രതിരോധ കുത്തിവയ്പു പരിപാടിയിലേക്ക് ജൂൺ മാസം 12 കോടി ഡോസ് ഉറപ്പാക്കിയതായി ആരോഗ്യ മന്ത്രാലയം നേരത്തേ അറിയിച്ചിരുന്നു. ഇതിൽ 6.09 കോടി ഡോസ് 45 വയസ്സിനു മുകളിലുള്ളവർക്കും ആരോഗ്യ പ്രവർത്തകർക്കുമുള്ളതാണ്. ശേഷിക്കുന്ന 5.86 കോടി ഡോസ് കമ്പനികളിൽനിന്നു സംസ്ഥാന സർക്കാരുകൾക്കും സ്വകാര്യ ആശുപത്രികൾക്കുമായി ലഭ്യമാകുമെന്നും കേന്ദ്രം അറിയിച്ചു.