കേരളം
ഉദ്യോഗസ്ഥര്‍ക്കെതിരെയുള്ള കേസ്; എഫ്‌ഐആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഇഡി ഹൈക്കോടതിയിലേക്ക്
സ്വർണ്ണ കടത്ത് കേസ് പ്രതി സന്ദീപ് നായരുടെ മൊഴിയില്‍ ഇഡി ഉദ്യോഗസ്ഥര്‍ക്കെതിരെ കേസ് എടുത്ത സംഭവത്തില്‍ എഫ്‌ഐആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഇഡി ഇന്ന് ഹൈക്കോടതിയെ സമീപിക്കും. ഇന്ന് ഹര്‍ജി ഫയല്‍ ചെയ്യും. ക്രൈംബ്രാഞ്ച് കേസ് നിയമപരമായി നിലനില്‍ക്കില്ലെന്നാണ് ഇഡിയുടെ അഭിപ്രായം.
കേസ് അടിയന്തിരമായി കേള്‍ക്കണമെന്ന് ഇഡി കോടതിയില്‍ ആവശ്യപ്പെടും.സന്ദീപ് നായരുടെ മൊഴിയുമായി ബന്ധപ്പെട്ട് ഇഡി ഉദ്യോഗസ്ഥര്‍ക്കെതിരെ വീണ്ടും കേസെടുത്ത സാഹചര്യത്തിലാണ് ഹൈക്കോടതിയെ സമീപിക്കുന്നത്. ക്രൈംബ്രാഞ്ച് കേസ് നിയമപരമായി നിലനില്‍ക്കുന്നതല്ല.
ഇഡി ഉദ്യോഗസ്ഥര്‍ക്ക് നിയമപരിരക്ഷയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാകും ഹൈക്കോടതിയെ സമീപിക്കുക.മുഖ്യമന്ത്രിക്കെതിരെ മൊഴിനല്‍കാന്‍ ഇഡി ഉദ്യോഗസ്ഥര്‍ സമ്മര്‍ദ്ദം ചെലുത്തിയെന്നതാണ് ക്രൈംബ്രാഞ്ചിന് സന്ദീപ് നായര്‍ നല്‍കിയ മൊഴി. ഈ മൊഴിയിലാണ് ഇഡിക്കെതിരെ കേസ് എടുത്തിരിക്കുന്നത്.
മുഖ്യമന്ത്രി പിണറായി വിജയന് പുറമേ മന്ത്രി കെ.ടി. ജലീല്‍, സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍, ബിനീഷ് കോടിയേരി എന്നിവര്‍ക്കെതിരേ മൊഴി നല്‍കാനും സന്ദീപ് നായരെ ഭീഷണിപ്പെടുത്തിയതായും റിപ്പോര്‍ട്ടിലുണ്ട്. സന്ദീപ് നായരെ ഇ.ഡി. ഉദ്യോഗസ്ഥര്‍ ഭീഷണിപ്പെടുത്തിയെന്ന കേസില്‍ ക്രൈംബ്രാഞ്ച് സംഘം കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് പുറത്തുവന്നിരുന്നു.