ദേശീയം
ഡാനിഷ് സിദ്ദിഖിയുടെ മൃതദേഹം ഇന്ത്യയിലേക്ക് കൊണ്ടുവരാൻ ശ്രമം തുടർന്ന് വിദേശകാര്യമന്ത്രാലയം
അഫ്ഗാനിസ്ഥാനിൽ കൊല്ലപ്പെട്ട പ്രമുഖ ഫോട്ടോ ജേർണലിസ്റ്റ് ഡാനിഷ് സിദ്ദിഖിയുടെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ ഊർജിതമാക്കി കേന്ദ്ര സർക്കാർ. കേന്ദ്ര വിദേശകാര്യമന്ത്രാലയം ഇതിന് വേണ്ട നീക്കങ്ങൾ ആരംഭിച്ചതായാണ് സൂചന.
റെഡ് ക്രോസ് അന്താരാഷ്ട്ര സമിതിക്ക് മൃതദേഹം താലിബാൻ കൈമാറിയതായാണ് വിവരം. രണ്ട് ദിവസത്തിനകം മൃതദേഹം ഇന്ത്യയിൽ എത്തിച്ചേക്കും. ഇതിനായുള്ള നടപടികൾ തുടങ്ങിയതായി വിദേശകാര്യമന്ത്രാലയം അറിയിച്ചു.
പുലിറ്റ്‌സര്‍ പ്രൈസ് നേടിയ ഡാനിഷ്, റോയിട്ടേഴ്‌സിന്റെ ചീഫ് ഫോട്ടോഗ്രാഫറാണ്. അഫ്ഗാനിസ്ഥാന്‍ സൈന്യത്തിനൊപ്പമാണ് അദ്ദേഹം യുദ്ധമേഖലയില്‍ എത്തിയത്. റോഹിങ്ക്യന്‍ അഭയാര്‍ത്ഥികളുടെ ദുരിത ജീവിതം പകര്‍ത്തിയതിനാണ് 2017ല്‍ പുലിറ്റ്‌സര്‍ പ്രൈസ് ലഭിച്ചത്.
അതേ സമയം ഡാനിഷ് സിദ്ദീഖിയുടെ (38) മരണത്തില്‍ പങ്കില്ലെന്ന് താലിബാന്‍. അഫ്ഗാനിസ്ഥാനിലെ കാണ്ഡഹാറില്‍ സ്പിന്‍ ബോല്‍ദാക്ക് പട്ടണത്തില്‍ സൈന്യവും താലിബാനും തമ്മിലുള്ള ഏറ്റുമുട്ടലിനിടയിലാണ് ഇന്നലെ റോയിട്ടേഴ്സ് ഫോട്ടോ ജേണലിസ്റ്റായ ഡാനിഷ് കൊല്ലപ്പെട്ടത്.