കേരളം
കനത്ത പൊലീസ് സുരക്ഷയൊരുക്കിയിട്ടും മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി പ്രതിഷേധം
കനത്ത പൊലീസ് സുരക്ഷയൊരുക്കിയിട്ടും ആലപ്പുഴയിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ രണ്ടിടത്ത് യൂത്ത് കോൺഗ്രസിന്‍റെ കരിങ്കൊടി പ്രതിഷേധം. ആദ്യം ചേർത്തലയില്‍ വെച്ചും, പിന്നീട് ദേശീയപാതയിൽ കൊമ്മാടിയില്‍ വെച്ചുമാണ് യൂത്ത് കോൺഗ്രസ് പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയുടെ വാഹനത്തിനു മുന്നിൽ കരിങ്കൊടി കാണിച്ചത്. മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി
ആലപ്പുഴയിലെ മുഖ്യമന്ത്രിയുടെ സന്ദർശനത്തെ തുടർന്ന് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ കരുതൽ തടങ്കലിലാക്കിയിരുന്നു. ജില്ലാ സെക്രട്ടറിമാർ ഉൾപ്പെടെ നാല് യൂത്ത് കോൺഗ്രസുകാരെയാണ് പൊലീസ് കരുതൽ തടങ്കലിൽ ആക്കിയത്. സജിൽ ഷെരീഫ്, അബ്ദുൽ റഹീം, നൂറുദ്ദീൻ കോയ, അൻസിൽ ജലീൽ എന്നിവരെയാണ് ആലപ്പുഴ സൗത്ത് പൊലീസ് കരുതൽ തടങ്കലിൽ ആക്കിയത്. പൊലീസിന്‍റെ ഈ നീക്കങ്ങളെല്ലാം മറികടന്നാണ് രണ്ടിടത്ത് യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകര്‍ കരിങ്കൊടി വീശി പ്രതിഷേധിച്ചത്.
വിവിധ പദ്ധതികളുടെ ഉദ്ഘാടനത്തിനായാണ് മുഖ്യമന്ത്രി ഇന്ന് ആലപ്പുഴയിലെത്തിയത്. പള്ളിപ്പുറത്ത് സംസ്ഥാന വ്യവസായ വികസന കോർപറേഷൻ നിർമിച്ച മെഗാ ഫുഡ് പാർക്ക്, ആലപ്പുഴ ടൗൺ റോഡ് നെറ്റ്‍വർക്ക്, ചെങ്ങന്നൂരിൽ അഗ്നിരക്ഷാ സേന, ട്രാഫിക് പൊലീസ് സ്റ്റേഷൻ എന്നിവയ്ക്കായി നിർമിച്ച കെട്ടിടത്തിന്‍റെ ഉദ്ഘാടനവും പുനരുജ്ജീവിപ്പിച്ച കുട്ടംപേരൂരാറിന്റെ സമർപ്പണവും പിണറായി വിജയന്‍ നിർവഹിക്കും.