കേരളം
ബാങ്ക് അക്കൗണ്ടുകളും ഓണ്‍ലൈന്‍ പേമെന്റ് സംവിധാനങ്ങളും ഹാക്ക് ചെയ്ത് പണം തട്ടി;20 കാരനായ ഹാക്കറെ കയ്യോടെ പൊക്കി കേരള പോലീസ്
ബാങ്ക് അക്കൗണ്ടുകളും വിവിധ ഓണ്‍ലൈന്‍ പേമെന്റ് സംവിധാനങ്ങളും ഹാക്ക് ചെയ്ത് പണം തട്ടുന്ന ‘മിസ്റ്റീരിയസ് ഹാക്കേഴ്സ്’ ഗ്രൂപ് അഡ്മിനായ മഹാരാഷ്ട്ര സ്വദേശി പിടിയില്‍. മഹാരാഷ്ട്ര നന്ദേദ് സ്വദേശി ഓംകാര്‍ സഞ്ചയ് ചതര്‍വാഡിനെയാണ് (20) മഞ്ചേരി പൊലീസ് മഹാരാഷ്ട്രയില്‍ നിന്ന് അറസ്റ്റ് ചെയ്തത്. മഞ്ചേരി സ്വദേശിയുടെ അക്കൗണ്ടില്‍നിന്ന് ലക്ഷങ്ങൾ തട്ടിയെടുത്ത കേസിലാണ് അറസ്റ്റ്. കഴിഞ്ഞ ഒക്ടോബര്‍ 12നാണ് കേസിനാസ്പദമായ സംഭവം. കേസില്‍ നേരിട്ട് ബന്ധമുള്ള താനെയില്‍ താമസിക്കുന്ന ഭരത് ഗുര്‍മുഖ് ജെതാനി (20), നവി മുംബൈയില്‍ താമസിക്കുന്ന ക്രിസ്റ്റഫര്‍ (20) എന്നിവരെ കഴിഞ്ഞ നവംബറില്‍ അറസ്റ്റ് ചെയ്തിരുന്നു.
തട്ടിപ്പിനാവശ്യമായ ഓണ്‍ലൈന്‍ അക്കൗണ്ടുകള്‍ ഓപറേറ്റ് ചെയ്തിരുന്നത് ചതര്വാഡായിരുന്നുവെന്ന് പൊലീസ് പറയുന്നു. പുലര്‍ച്ചയാണ് പ്രതികള്‍ അക്കൗണ്ടില്‍നിന്ന് പണം ഹാക്ക് ചെയ്തിരുന്നത്. പണം ട്രാന്‍സ്ഫര്‍ ചെയ്യുന്നത് സംബന്ധിച്ച സന്ദേശങ്ങള്‍ ലഭിച്ചാലും അക്കൗണ്ട് ഉടമകള്‍ അറിയാതിരിക്കാനാണിത്. ഹാക്കിങ് ടൂള്‍സ്, ഹാക്ക് ചെയ്ത വിവരങ്ങള്‍ മുതലായവ ഷെയര്‍ ചെയ്യാന്‍ ഇവര്‍ രൂപവത്കരിച്ച ‘മിസ്റ്റീരിയസ് ഹാക്കേഴ്സ്’ ഗ്രൂപ്പില്‍ ഹാക്ക് ചെയ്ത നിരവധി വ്യക്തികളുടെ യൂസര്‍ ഐഡികളും പാസ് വേഡുകളും ഷെയര്‍ ചെയ്തതായി കണ്ടെത്തിയിട്ടുണ്ട്.
നിരവധി ബാങ്ക് അക്കൗണ്ടുകളില്‍നിന്ന്, ഇ-വാലറ്റുകളില്‍നിന്ന് ഇവര്‍ പണം ഹാക്ക് ചെയ്തതായി സൂചന ലഭിച്ചിട്ടുണ്ട്. തൃക്കാക്കരയിലും ഹരിയാന ഫരീദാബാദിലും പ്രതികളുടെ പേരില്‍ സമാന കുറ്റത്തിന് കേസുണ്ട്. മലപ്പുറം ജില്ല പൊലീസ് മേധാവി എസ്. സുജിത്ത് ദാസിെന്റ നിര്‍ദേശപ്രകാരം മഞ്ചേരി പൊലീസ് ഇന്‍സ്പെക്ടര്‍ സി. അലവിയുടെ നേതൃത്വത്തില്‍ ഇന്‍സ്പെക്ടര്‍ കെ.പി. അഭിലാഷ്, എസ്.ഐ ഉമ്മര്‍ മേമന, സൈബര്‍ ഫോറന്‍സിക് ടീം അംഗം എന്‍.എം. അബ്ദുല്ല ബാബു, സ്പെഷല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീം അംഗങ്ങളായ കെ. സല്മാന്, എം.പി. ലിജിന്‍, കെ.വി. ജുനൈസ് ബാബു എന്നിവരാണ് പ്രതിയെ പിടികൂടിയത്.
തട്ടിപ്പുരീതി ഇങ്ങനെ
വിവിധ ഫിഷിങ് വെബ്സൈറ്റുകള്‍ ഉപയോഗിച്ച് വ്യക്തികളുടെ ഇന്റര്‍നെറ്റ് ബാങ്കിങ് യൂസര്‍ ഐഡിയും പാസ് വേഡും കണ്ടെത്തുന്ന പ്രതികള്‍ പിന്നീട് അതുവഴി അക്കൗണ്ടിലെ പണം ഹാക്ക് ചെയ്യും. പണം ഉപയോഗിച്ച് ഗിഫ്റ്റ് വൗച്ചറുകളും വസ്തുക്കളും വാങ്ങും. ഇത്തരത്തില്‍ വാങ്ങുന്ന ഗിഫ്റ്റ് വൗച്ചറുകള്‍ ഓണ്‍ലൈന്‍ വഴി വില്പന നടത്തിയാണ് പ്രതികള്‍ പണമാക്കി മാറ്റുന്നത്.
നേരിട്ട് പണമാക്കി മാറ്റിയാല്‍ എളുപ്പത്തില്‍ പിടിക്കപ്പെടാമെന്നതിനാലാണിത്. കൂടാതെ ആമസോണ്‍, ഫ്ലിപ്പ്കാര്‍ട്ട് പോലുള്ള ഇ-വാലറ്റ് അക്കൗണ്ടുകള്‍ ഹാക്ക് ചെയ്തും ഗിഫ്റ്റ് വൗച്ചറുകള്‍ തട്ടിയെടുക്കും. ഇതര വ്യക്തികളുടെ തിരിച്ചറിയല്‍ രേഖകള്‍ ഉപയോഗിച്ച് എടുത്ത സിം കാര്‍ഡുകളും വ്യാജ ഐ.പി വിലാസങ്ങളും ഉപയോഗിച്ചാണ് ഹാക്കിങ് നടത്തുന്നത്.
ഏറെ നാളത്തെ ശ്രമകരമായ നീക്കത്തിലൂടെയാണ് പ്രതികളെ തിരിച്ചറിഞ്ഞത്. ഇതിനായി പൊലീസ് ഒരു മാസത്തോളമായി മധ്യപ്രദേശ്, പഞ്ചാബ്, ഹരിയാന, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിലായി പ്രതിയുടെ നീക്കങ്ങള്‍ നിരീക്ഷിച്ച് വരികയായിരുന്നു.