ദേശീയം
അസമും പശ്ചിമ ബംഗാളും ഇന്ന് പോളിങ് ബൂത്തിലേക്ക്
നിയമസഭാ തെരഞ്ഞെടുപ്പ് ആദ്യഘട്ടത്തിൽ അസമും പശ്ചിമ ബംഗാളും ഇന്ന് പോളിങ് ബൂത്തിലേക്ക്. രണ്ടിടത്തും ആദ്യഘട്ട വോട്ടെടുപ്പ് ഏഴ് മണിക്ക് ആരംഭിക്കും.
ഭരണത്തുടര്‍ച്ച ഉറപ്പാക്കാൻ അസമിൽ ബിജെപിക്കും പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസിനും ഇന്ന് വോട്ടെടുപ്പ് നടക്കുന്ന ഭൂരിപക്ഷം മണ്ഡലങ്ങളിലും വിജയം നിര്‍ണായകം.
രാവിലെ ഏഴ് മുതൽ ആറര വരെയാണ് പശ്ചിമബംഗാളിൽ വോട്ടെടുപ്പ്. അസമിൽ ആറ് വരെയും. ബംഗാളിൽ ആദിവാസികൾ തിങ്ങിത്താമസിക്കുന്ന പുരുലിയ, പശ്ചിമ മിഡ്നാപൂര്‍, കിഴക്കൻ മിഡ്നാപൂര്‍, ബങ്കുര, ജാര്‍ഗ്രം ജില്ലകളിലെ മുപ്പത് മണ്ഡലങ്ങളാണ് ഇന്ന് ജനവിധി തേടുന്നത്.
2016ൽ ഈ മുപ്പതിൽ ഇരുപത്തിയേഴ് സീറ്റും ടിഎംസിയോടൊപ്പമായിരുന്നെങ്കിലും 2019ലെ ലോക്സഭ തെരഞ്ഞെടുപ്പോടെ ബിജെപി തൂത്തുവാരുകയായിരുന്നു.