കേരളം
കോവാക്സിന് അംഗീകാരം വൈകും; വിശദാംശങ്ങള്‍ ആവശ്യമാണെന്ന് ലോകാരോഗ്യസംഘടന
ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച കൊവിഡ് പ്രതിരോധ വാക്സിനായ കോവാക്സിന്‍ ലോകാരോഗ്യ സംഘടനയുടെ അനുമതി വൈകിയേക്കുമെന്ന് സൂചന. അടിയന്തര ഉപയോഗത്തിന് അനുമതി നല്‍കിയ വാക്സിനുകളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യം ലോകാരോഗ്യ സംഘടന ഇതുവരെ പരിഗണിച്ചിട്ടില്ല. ഇതിനായുള്ള ശ്രമങ്ങള്‍ വാക്സിൻ നിര്‍മ്മാതാക്കളായ ഭാരത് ബയോടെക് തുടരുകയാണ്.കോവാക്സിന്റെ ഫലപ്രാപ്തിയെ കുറിച്ച് കൂടുതല്‍ വിശദാംശങ്ങള്‍ ആവശ്യമാണെന്നാണ് ലോകാരോഗ്യസംഘടന അറിയിച്ചത്.
ഭാരത് ബയോടെക് ഇതിനായുള്ള രേഖകള്‍ സമര്‍പ്പിച്ചുകഴിഞ്ഞു. ജൂണ്‍ മാസത്തിലാവും ലോകാരോഗ്യസംഘടനയുടെ അവലോകന യോഗം ചേരുക. ഈ യോഗത്തില്‍ കോവാക്സിന്‍ അംഗീകരിക്കുന്ന കാര്യത്തില്‍ തീരുമാനമാകും.ലോകാരോഗ്യ സംഘടനയുടെ അംഗീകാരം ഇല്ലാത്തതിനാല്‍, ലോകരാജ്യങ്ങള്‍ കോവാക്സിന്‍ ഉപയോഗിച്ചുള്ള വാക്സിനേഷന്‍ അംഗീകരിക്കാത്ത സാഹചര്യമാണുള്ളത്. ഇന്ത്യയുള്‍പ്പെടെ ഒമ്പത് രാജ്യങ്ങളാണ് കോവാക്സിന് അംഗീകാരം നല്‍കിയിട്ടുള്ളത്. ഇത് കോവാക്സിന്‍ സ്വീകരിച്ചവരുടെ വിദേശ യാത്രയെ വരെ ബാധിക്കാന്‍ സാധ്യതയുണ്ട്.
ലോകാരോഗ്യ സംഘടനയുടെ അംഗീകാരത്തിനായി ആവശ്യമുള്ള 90% വിശദാംശങ്ങളും നല്‍കിയതായാണ് കോവാക്സിന്‍ നിര്‍മ്മാതാക്കളായ ഭാരത് ബയോടെക് കേന്ദ്ര സര്‍ക്കാരിനെ അറിയിച്ചത്.അതേസമയം കൊവിഡ് വാക്സിന്റെ വില കുറയ്ക്കാനുള്ള നടപടികളുടെ ഭാഗമായി വാക്സിന്റെ ജിഎസ്ടി ഒഴിവാക്കണമെന്ന ആവശ്യത്തില്‍ ജിഎസ്ടി കൗണ്‍സില്‍ യോഗം വെള്ളിയാഴ്ച തീരുമാനമെടുക്കും. കൊവിഡ് പ്രതിരോധത്തിന് ഉപയോഗിക്കുന്ന സാധനങ്ങളുടെ നികുതിയിലും ഇളവ് വരുത്തുന്നതിനെക്കുറിച്ചും യോഗത്തില്‍ തീരുമാനമായേക്കും.
നിലവില്‍ അഞ്ച് ശതമാനം നികുതിയാണ് കൊവിഡ് വാക്‌സിന് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇത് പൂര്‍ണ്ണമായി ഒഴിവാക്കണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് വിവിധ സംസ്ഥാന സര്‍ക്കാരുകള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. നികുതി നിരക്ക് 0.1 ശതമാനമായി കുറയ്ക്കണമെന്ന നിര്‍ദേശവും കേന്ദ്ര ധനകാര്യ മന്ത്രാലയത്തിന്റെ പരിഗണനയിലുണ്ട്.സ്വന്തമായി വാക്‌സിന്‍ വാങ്ങേണ്ടി വരുന്നത് സംസ്ഥാനങ്ങളുടെയും സാമ്പത്തിക സ്ഥിതിയെ കാര്യമായി ബാധിക്കുന്നുണ്ട്.