കേരളം
മെഡിക്കൽ കോളേജ് സംഭവം ആവർത്തിക്കാതിരിക്കാൻ കർശന നടപടി
തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ രോഗികളുടെ കൂട്ടിരിപ്പുകാരെ സെക്യൂരിറ്റി ജീവനക്കാര്‍ മര്‍ദിച്ച സംഭവം ആവര്‍ത്തിക്കാതിരിക്കാന്‍ കര്‍ശന നടപടി സ്വീകരിക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ആശുപത്രി സൂപ്രണ്ടിന് നിര്‍ദേശം നല്‍കി. സംഭവവുമായി ബന്ധപ്പെട്ടുള്ള സെക്യൂരിറ്റി ജീവനക്കാരെ ഏജന്‍സി സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഇവര്‍ക്കെതിരെ പോലീസ് കേസെടുത്തിട്ടുമുണ്ട്. ഇതുകൂടാതെ സെക്യൂരിറ്റി ജീവനക്കാരെ നല്‍കിയ ഏജന്‍സിക്ക് അടിയന്തരമായി നോട്ടീസയച്ച് ആവശ്യമെങ്കില്‍ ഈ ഏജന്‍സിയുമായുള്ള കരാര്‍ റദ്ദാക്കാനും മന്ത്രി നിര്‍ദേശം നല്‍കി.
മെഡിക്കല്‍ കോളേജിലെ സെക്യൂരിറ്റി ഓഫീസറുടെ കീഴിലല്ലായിരുന്നു ഈ സെക്യൂരിറ്റി ജീവനക്കാര്‍ പ്രവര്‍ത്തിച്ചിരുന്നത്. ഇനിമുതല്‍ എല്ലാ സെക്യൂരിറ്റി ജീവനക്കാരും ഇവരുടെ റിപ്പോര്‍ട്ടിംഗും ദൈനംദിന പ്രവര്‍ത്തനങ്ങളുമെല്ലാം മെഡിക്കല്‍ കോളേജിലെ സെക്യൂരിറ്റി ഓഫീസറുടെ കീഴില്‍ നടത്തണമെന്നും നിര്‍ദേശം നല്‍കി. ഇതോടൊപ്പം ഈ സെക്യൂരിറ്റി ജീവനക്കാര്‍ക്ക് പരിശീലനം നല്‍കാനും മന്ത്രി നിര്‍ദേശിച്ചു.
മെഡിക്കല്‍ കോളേജ് കാമ്പസില്‍ കൂട്ടിരിപ്പുകാരന് സുരക്ഷാ ജീവനക്കാരുടെ ക്രൂരമര്‍ദനമേറ്റ സംഭവത്തില്‍ രണ്ടു പേര്‍ അറസ്റ്റിലായിരുന്നു. സ്വകാര്യ സുരക്ഷാ ഏജന്‍സിയിലെ ജീവനക്കാരായ വിഷ്ണു, രതീഷ് എന്നിവരാണ് അറസ്റ്റിലായത്. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കഴിയുന്ന ബന്ധുവിന് കൂട്ടിരിപ്പിനു വന്ന ആറ്റിങ്ങല്‍ സ്വദേശി അരുണ്‍ദേവിനാണ് മര്‍ദനമേറ്റത്. സംഭവത്തില്‍ മൂന്നുപേര്‍ക്കെതിരേ പോലീസ് കേസെടുത്തിരുന്നു.
വെള്ളിയാഴ്ച രാവിലെ 11 മണിയോടെയാണ് സംഭവം. പഴയ അത്യാഹിത വിഭാഗത്തിനു സമീപത്തുകൂടി ഉള്ളിലേക്ക് പ്രവേശിക്കാന്‍ തുടങ്ങുമ്പോഴായിരുന്നു യുവാവിനു മര്‍ദനമേറ്റത്. അരുണ്‍ദേവിന്റെ മുത്തശ്ശി മെഡിക്കല്‍ കോളജ് ആശുപത്രിയിലെ പതിനേഴാം വാര്‍ഡില്‍ ചികിത്സയിലാണ്. ഹൃദയസംബന്ധമായ അസുഖമാണ് ഇവര്‍ക്ക്. ഇവര്‍ക്ക് രണ്ടുദിവസമായി അരുണാണ് കൂട്ടിരിക്കുന്നത്. ഇദ്ദേഹം മാറിയ ശേഷം മറ്റൊരു ബന്ധു വെള്ളിയാഴ്ച കൂട്ടിരിക്കാന്‍ വന്നു. ഇതിനുള്ള പാസ് ബന്ധുവിനു നല്‍കാന്‍ വന്നപ്പോഴാണ് അരുണ്‍ദേവിന് മര്‍ദനമേറ്റത് എന്നാണ് പോലീസ് പറയുന്നത്:
പാസ് കൊടുക്കുന്നതു കണ്ട സുരക്ഷാ ജീവനക്കാര്‍ ഇത് തട്ടിയെടുത്ത് കീറിക്കളയുകയായിരുന്നു. തുടര്‍ന്ന് ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടാകുകയും യുവാവിന് മര്‍ദനമേല്‍ക്കുകയുമായിരുന്നു. അരുണ്‍ദേവിനെ ഉള്ളിലേക്ക് കോളറില്‍ പിടിച്ചു വലിച്ചുകൊണ്ടുപോയി വീണ്ടും മര്‍ദിച്ചു. അതേസമയം യുവാവ് തങ്ങളെ മര്‍ദിച്ചുവെന്നുകാട്ടി സുരക്ഷാ ജീവനക്കാരും പരാതി നല്‍കിയിട്ടുണ്ട്. യുവാവ് നാലഞ്ചുപേരുമായി വന്ന് അകത്തേക്കു കയറാന്‍ ആവശ്യപ്പെട്ടതാണ് തര്‍ക്കത്തിന് ഇടയാക്കിയതെന്ന് മെഡിക്കല്‍ കോളേജ് സുരക്ഷാ വിഭാഗം മേധാവി പറഞ്ഞു.
ഇവിടെ സുരക്ഷാ ജീവനക്കാരും രോഗികളുടെ കൂട്ടിരിപ്പുകാരും തമ്മില്‍ ഇടയ്ക്കിടെ സംഘര്‍ഷം ഉണ്ടാകാറുണ്ട്. പരാതികളുടെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ കോേളജ് പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.മര്‍ദനമേറ്റതിനാല്‍ താന്‍ ആകെ അവശനാണെന്നും എഴുന്നേറ്റ് നില്‍ക്കാന്‍പോലും സാധിക്കുന്നില്ലെന്നും അരുണ്‍ദേവ് പറഞ്ഞു.