കേരളം
അങ്കണവാടിയിൽ പോകുന്നവഴി അയൽവാസിയുടെ വെട്ടേറ്റു; നാലു വയസുകാരൻ മരിച്ചു
അയൽവാസിയുടെ വെട്ടേറ്റ് ചികിത്സയിലായിരുന്ന നാലു വയസുകാരൻ മരിച്ചു. വയനാട് മേപ്പാടി പാറക്കൽ ജയപ്രകാശിന്റേയും അനിലയുടേയും മകൻ ആദിദേവാണ് മരിച്ചത്. കഴിഞ്ഞ ദിവസം അമ്മയ്ക്കൊപ്പം അങ്കണവാടിയിലേക്ക് പോവുന്ന വഴിക്കാണ് അയൽവാസിയായ ജിതേഷ് കുഞ്ഞിനെ വെട്ടിപ്പരുക്കേൽപ്പിച്ചത്.
തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ കുഞ്ഞ് കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുന്നതിനിടെയാണ് ഇന്ന് പുലർച്ചെ മരിച്ചത്. ജയപ്രകാശുമായി ഉണ്ടായിരുന്ന വ്യക്തി വൈരാഗ്യമാണ് ആക്രമണത്തിലേക്ക് നയിച്ചത്. മേപ്പാടി പള്ളിക്കവലയിൽ വച്ചാണ് അമ്മയും കുഞ്ഞും ക്രൂരമായ ആക്രമണത്തിന് ഇരയായത്.
കുഞ്ഞിന്റെ തലയ്ക്കും അനിലയുടെ കയ്യിനുമാണ് പരിക്കേറ്റത്. നാട്ടുകാർ ഉടൻ തന്നെ ഇരുവരേയും മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗുരുതരമായി പരുക്കേറ്റ കുഞ്ഞിനെ പിന്നീട് കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റുകയായിരുന്നു.
സംഭവദിവസം തന്നെ അക്രമിയെ പൊലീസ് അറസ്റ്റു ചെയ്തിരുന്നു. ജയപ്രകാശിന്റേയും ജിതേഷിന്റേയും കുടുംബങ്ങൾ ഒന്നിച്ച് ബിസിനസ് നടത്തിയിരുന്നു. അതിലുണ്ടായ തർക്കമാണ് ആക്രമണത്തിനു പിന്നിൽ.