കേരളം
തിരഞ്ഞെടുപ്പ് അങ്കം: സംസ്ഥാനത്താകെ ലഭിച്ചത് 2138 പത്രികകൾ, ഏറ്റവുമധികം മലപ്പുറത്ത്, കുറവ് വയനാട്
നാമനിർദ്ദേശ പത്രികാ സമർപ്പണത്തിനുള്ള സമയം അവസാനിച്ചപ്പോൾ സംസ്ഥാനത്താകെ ലഭിച്ചത് 2138 പത്രികകൾ. മലപ്പുറത്താണ് ഏറ്റവുമധികം പേർ പത്രിക സമർപ്പിച്ചത്. 235 പേരാണ് ഇവിടെ നാമനിർദേശ പത്രിക സമര്‍പ്പിച്ചിരിക്കുന്നത്. 39 പേർ പത്രിക സമർപ്പിച്ച വയനാടാണ് ഏറ്റവും കുറവ്. 1922 പുരുഷന്മാരും 215 സ്ത്രീകളും ഒരു ട്രാൻസ്ജെൻഡറും പത്രിക സമർപ്പിച്ചിട്ടുണ്ട്. നാമനിർദ്ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന ഇന്ന് നടക്കും. തിങ്കളാഴ്ച വൈകിട്ട് മൂന്നു മണി വരെ പത്രികകൾ പിൻവലിക്കാം. ഇനിയുള്ള മണിക്കൂറുകളിൽ വിമതന്മാരുടേയം അപരന്മാരുടേയും പത്രികകൾ പിൻവലിപ്പിക്കാനുള്ള ശ്രമത്തിലാകും മുന്നണി നേതൃത്വങ്ങൾ.
നാമനിര്‍ദേശ പത്രിക ഓണ്‍ലൈനില്‍ തയാറാക്കാനുള്ള സംവിധാനവും ഇത്തവണ ഒരുക്കിയിരുന്നു. ഇതിനായി തിരഞ്ഞെടുപ്പ് കമ്മീഷന്റെ സുവിധ പോര്‍ട്ടല്‍ വഴി ഓണ്‍ലൈനായി തയാറാക്കിയ നാമനിര്‍ദേശ പത്രികയുടെ പ്രിന്‍റെടുത്ത് വരണാധികാരിയുടെയോ സഹവരണാധികാരിയുടെയോ മുന്‍പാകെ സമര്‍പ്പിക്കുകയായിരുന്നു വേണ്ടത്.
ഏപ്രില്‍ ആറിനാണ് സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് നടക്കുന്നത്. കോവിഡ് പശ്ചാത്തലത്തിൽ സുരക്ഷാ മുൻകരുതലുകൾ ഉറപ്പാക്കിയാണ് സംസ്ഥാനത്ത് ഇത്തവണ തെരഞ്ഞെടുപ്പ് നടക്കുന്നത്. ബൂത്തുകളുടെ എണ്ണത്തിൽ 89.65% വരെ വർധനവുണ്ടായിട്ടുണ്ട്. ആകെ 40771 പോളിംഗ് ബൂത്തുകളാകും സംസ്ഥാനത്ത് സജ്ജീകരിക്കുക.
കോവിഡ് പരിഗണിച്ച് ജനങ്ങളുടെ സുരക്ഷ പരിഗണിച്ചാണ് തെരഞ്ഞെടുപ്പ് ഒരുക്കൾ നടത്തുന്നതെന്ന് മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. ഇതിന്‍റെ ഭാഗമായി പോളിങ് സമയം ഒരുമണിക്കൂർ നീട്ടിയിട്ടുണ്ട്. മുതിർന്ന പൗരന്മാർക്കും അംഗപരിമിതർക്കും പോസ്റ്റൽ ബാലറ്റ് സൗകര്യം തുടരും. എല്ലാ പോളിംഗ് ബൂത്തുകളും കെട്ടിടത്തിന്റെ താഴത്തെ നിലയില്‍ തന്നെയായിരിക്കും എന്നും അറിയിച്ചിട്ടുണ്ട്.
സ്ഥാനാർഥികളുടെ പ്രചാരണ പരിപാടികൾക്കും കർശന നിയന്ത്രണങ്ങൾതന്നെ ഏർപ്പെടുത്തിയിട്ടുണ്ട്. വീടുകയറിയുള്ള പ്രചാരണത്തിന് അഞ്ചു പേർ മാത്രം മതിയെന്നാണ് നിർദേശം. മെയ് രണ്ടിനാണ് സംസ്ഥാനത്ത് വോട്ടെണ്ണൽ നടക്കുക.